കോവിഡ് വാക്സിൻ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ
ലണ്ടൻ: കോവിഡ് 19 വാക്സിൻ സ്ത്രീകളുടെ ആർത്തവ ചക്രത്തിൽ വ്യത്യാസം വരുത്തിയേക്കാമെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നും വിദഗ്ധർ. മെഡിക്കൽ രംഗത്ത് ഏറ്റവും മികച്ചതെന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ് മെഡിക്കൽ ജേണൽ എഡിറ്റോറിയലിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ലണ്ടൻ ഇംപീരിയിൽ കോളജിലെ റീപ്രൊഡക്ടീവ് സ്പെഷ്യലിസ്റ്റായ വിക്ടോറിയയുടെ പേരിലാണ് ലേഖനം. ആർത്തവമോ പെട്ടെന്നുള്ള രക്തസ്രാവമോ കോവിഡ് വാക്സിൻ പാർശ്വഫലമായി എവിടെയും പറയുന്നില്ല. എന്നാൽ യു.കെ മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി ഇത്തരത്തിലുള്ള 30,000 കേസുകൾ റിപ്പോർട്ട് ചെയ്തതായി പറയപ്പെടുന്നു. എന്നാൽ കോവിഡ് വാക്സിൻ പ്രത്യുൽപാദ ശേഷിയെ ഒരു തരത്തിലും ബാധിക്കുന്നതായി പഠനങ്ങളിൽ പറയുന്നില്ല എന്നതും എടുത്തുപറയേണ്ട കാര്യമാണ് എന്നും എഡിറ്റോറിയലിൽ പറയുന്നു.
വാക്സിൻ പോലുള്ള മെഡിക്കൽ കടന്നുകയറ്റങ്ങൾ ആർത്തവചക്രത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ പഠനം നടത്തേണ്ടതാണ് എന്നാണ് വിക്ടോറിയ ഉയർത്തുന്ന മർമപ്രധാനമായ കാര്യം. എന്നാൽ വാക്സിനേറ്റ് ചെയ്തവരിലും ചെയ്യാത്തവരിലും നടത്തുന്ന കൃത്യമായ പഠനത്തിലൂടെ മാത്രമേ ഇക്കാര്യത്തിൽ കൃത്യമായ നിഗമനങ്ങളിൽ എത്താവൂ എന്നും എഡിറ്റോറിയലിൽ വിക്ടോറിയ അഭിപ്രായപ്പെടുന്നുണ്ട്.