ജയ്പൂര്‍: കാണാതായ ആറുവയസുകാരിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. സ്കൂള്‍ യൂണിഫോമില്‍ ബെല്റ്റു കൊണ്ടു കഴുത്തു ഞെരിച്ചു കൊന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിദ്യാര്‍ഥി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. ശനിയാഴ്ച രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ഞായറാഴ്ച രാവിലെ ഖേതാടി ഗ്രാമത്തിന് അടുത്ത് ഒറ്റപ്പെട്ട സ്ഥലത്തു നിന്നാണ് കണ്ടെത്തിയത്.
സ്കൂളില്‍ ശനിയാഴ്ച കായിക മത്സരം സംഘടിപ്പിച്ചിരുന്നെന്നും അതിനുശേഷമാണ് കുട്ടിയെ കാണാതായതെന്നും പോലീസ് പറഞ്ഞു. മൂന്നുമണി കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്, വീട്ടുകാര്‍ കുട്ടിയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഫാമുകളിലും ബന്ധുക്കളുടെ വീടുകളിലും അന്വേഷിച്ചിരുന്നു. ഞായറാഴ്ച രാവിലെ ചോരയില്‍ കുളിച്ചു കിടന്ന കുട്ടിയുടെ മൃതദേഹം സ്കൂളിനു അരകിലോമീറ്റര്‍ അകലെ കണ്ടെത്തുകയായിരുന്നു.
പോലീസും ഫോറന്‍സിക് വിദഗ്ധരും അന്വേഷണത്തിന് വന്നപ്പോള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടം പ്രതിഷേധിച്ചു. ഗ്രാമത്തില്‍ സൗകര്യമില്ലാത്തതിനാല്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാന്‍ മറ്റൊരു സ്ഥലത്താണ് കൊണ്ടുപോയത്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതായി എസ്പി ആദര്‍ശ് സിദ്ധു പറഞ്ഞു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചുവെന്നും ഇതിനായി പ്രത്യേക സംഘത്തെ സജ്ജമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ വെറ്റിറനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് മൃതദേഹം അഗ്നിക്കിരയാക്കിയ സംഭവത്തില്‍ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ വീണ്ടും ഒരു സംഭവം. നാല് പേര് ആസൂത്രണം ചെയ്താണ് ഡോക്ടറെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.