മുംബൈ: മഹാരാഷ്ട്ര ബിജെപി നേതാവ് പങ്കജ് മുണ്ഡെ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. നിയമസഭ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കുകയോ പാര്‍ട്ടിയില്‍ മുതിര്‍ന്ന സ്ഥാനം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്ന് പങ്കജ് മുണ്ഡെ മുന്നറിയിപ്പ് നല്കി . തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബിജെപി നേതാവ് എന്ന വിശേഷണവും അവര്‍ നീക്കി.
ബിജെപിക്ക് മഹാരാഷ്ട്രയില്‍ സർക്കാര്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് വലിയ രീതിയിലുള്ള പൊട്ടിത്തെറി മഹാരാഷ്ട്ര ബിജെപിയിലുണ്ടായത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ തന്റെ നിലപാടില്‍ മാറ്റമുണ്ടാകും. അത് സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഡിസംബര്‍ 12ന് നടത്തുമെന്നും പങ്കജ മുണ്ഡെ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പാർട്ടി വിടാതിരിക്കാൻ ചില ആവശ്യങ്ങളും അവർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎല്‍എമാരുണ്ടെന്നുമാണ് പങ്കജമുണ്ഡെ അവകാശപ്പെടുന്നത്.
എന്‍സിപിയുടെ ധനഞ്ജയ് മുണ്ഡെയോട് തിരഞ്ഞെടുപ്പില്‍ പങ്കജ് മുണ്ഡെ തോറ്റിരുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ എതിരേ പ്രവര്‍ത്തിച്ചതാണ് തോല്‍വിക്ക് കാരണമെന്നാണ് ഇവരുടെ ആരോപണം. ഫഡ്നാവിസല്ല താനായിരിക്കും മുഖ്യമന്ത്രി എന്ന പ്രഖ്യാപനം ചില ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ഇതാകാം വോട്ട് മറിക്കാനുള്ള കാരണമെന്നും ഇവര്‍ ആരോപിചു.
ശിവസേന മുഖപത്രമായ സാമ്നയിൽ പങ്കജമുണ്ഡെയുടെ അവകാശങ്ങൾ സ്ഥിരീകരിക്കുന്ന ചില റിപ്പോർട്ടുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 170 പേരല്ല 182ലേക്ക് ത്രികക്ഷി സർക്കാരിന്റെ പിന്തുണ പോകുമെന്ന് സാമ്നയിലെ ലേഖനത്തില്‍ പറയുന്നുണ്ട്. ഇത് കൂട്ടി വായിക്കുമ്പോള്‍ പങ്കജമുണ്ഡെ ശിവസേനയുമായി ധാരണയിലെത്തിയെന്ന് പറയേണ്ടി വരും. അങ്ങനെയെങ്കിൽ അത് മഹാരാഷ്ട്രയില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാവും.