കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12-കാരന് മരിച്ചുമരിച്ച കുട്ടിയുമായി 17 പേര്‍ക്ക് സമ്പര്‍ക്കം; നാല് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു
കോഴിക്കോട്: നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുവയസ്സുകാരന്റെ സമ്പര്‍ക്കപട്ടിക തയാറാക്കി. തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും രക്ഷിതാക്കളും അയല്‍വാസികളുമടക്കം 17 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. കുട്ടിയുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 17 പേരാണ് ഇവര്‍. വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള നാലു വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചു.
പ്രദേശത്തുള്ള ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂര്‍, മുന്നൂര്, ചിറ്റാരിപ്പിലാക്കില്‍ എന്നീ ഭാഗങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. പഞ്ചായത്ത് മുഴുവന്‍ കര്‍ശന നിയന്ത്രണത്തിലാണ്.
കുട്ടിക്ക് രോഗബാധ എവിടെനിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പനിയും ഛര്‍ദിയുമായി ഒന്നാംതീയതിയാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്നു രാവിലെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്നു സാംപിളുകളും പോസിറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്ഥിരീകരിച്ചിരുന്നു.
രാവിലെ ആരോഗ്യവകുപ്പ് അധികൃതരെത്തി സ്വകാര്യ ആശുപത്രിയില്‍നിന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പ്രകാരം സംസ്കാരം നടത്തും. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാത്രി മെഡിക്കല്‍ കോളജില്‍, പ്രിന്‍സിപ്പലും സൂപ്രണ്ടുമാരുമടക്കമുള്ളവര് പങ്കെടുത്ത ഉന്നതതലയോഗം ചേര്‍ന്നിരുന്നു. നിപ രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് തുറന്നിട്ടുണ്ട്.