ആശുപത്രി ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം: യുവാവ് അറസ്റ്റിൽ
വയനാട്: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ പതിനേഴു വയസുകാരി പ്രസവിച്ച ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയനാട് സ്വദേശി ജേബിൻ ജോണാണ് പിടിയിലായത്.
ഇയാൾ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ്. മാസങ്ങളായി ഇയാൾ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവാവിനെതിരേ പോക്സോ കേസ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ആശുപത്രി ക്ലോസറ്റിനുള്ളിൽ ആറ് മാസം തികഞ്ഞ ഭ്രൂണം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. പെണ്‍കുട്ടിയിൽ നിന്നും പോലീസിന് യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നു. തുടർന്ന് കൊച്ചിയിൽ നിന്നുള്ള പോലീസ് സംഘം വയനാട്ടിൽ എത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ ഇന്ന് കൊച്ചിയിൽ എത്തിക്കും.
ബുധനാഴ്ചയാണ് ആശുപത്രി ശുചിമുറിയിലെ ക്ലോസറ്റിനുള്ളിൽ ഗർഭസ്ഥ ശിശുവിന്റെ മൃതശരീരം ശുചീകരണ തൊഴിലാളികൾ കണ്ടെത്തിയത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
വയറു വേദനയുമായി ആശുപത്രിയിൽ എത്തിയ പെണ്‍കുട്ടിയാണ് ശുചിമുറിയിൽ പ്രസവിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. തുടർന്ന് മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയ കുട്ടിയിൽ നിന്നും പോലീസ് വിവരം ശേഖരിക്കുകയായിരുന്നു.
ശുചിമുറിയിൽ പോയ പെണ്‍കുട്ടി അപ്രതീക്ഷിതമായി പ്രസവിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അതിനാൽ പെണ്‍കുട്ടിക്കും മാതാവിനും എതിരേ പോലീസ് കേസെടുത്തിട്ടില്ല. മാസം തികയാതെയുള്ള പ്രസവമാണ് നടന്നതെന്ന് ആശുപത്രി അധികൃതരും പോലീസിനെ അറിയിച്ചിട്ടുണ്ട്.