ചരിത്ര ഗോളടിച്ച് ക്രിസ്റ്റ്യാനോ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നതാരമായി പോര്‍ച്ചുഗല്‍ നായകന്
ലിസ്ബൺ: മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള തിരിച്ചുവരവിലൂടെ കഴിഞ്ഞയാഴ്ച വാർത്തകളിൽ നിറഞ്ഞുനിന്ന പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് രാജ്യാന്തര ഫുട്ബോളിലെ ഗോളടിയിൽ റെക്കോർഡ്. അയർലൻഡിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് റൊണാൾഡോ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായത്. റൊണാൾഡോയുടെ ഇരട്ടഗോൾ പ്രകടനം മത്സരത്തിൽ പോർച്ചുഗലിന് നാടകീയ വിജയവും സമ്മാനിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ വിജയം.89, 90+6 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ പോർച്ചുഗലിനായി റൊണാള്‍ഡോയുടെ ഗോൾനേട്ടം 111 ആയി ഉയർന്നു. 109 ഗോളുകളുമായി റെക്കോർഡ് കൈവശം വച്ചിരുന്ന ഇറാന്റെ ഇതിഹാസ താരം അലി ദേയി രണ്ടാം സ്ഥാനത്തായി. 1993–2006 കാലഘട്ടത്തിലാണ് അലി ദേയി ഇറാനായി 109 ഗോളുകൾ അടിച്ചുകൂട്ടിയത്. 2004 യൂറോ കപ്പിൽ ഗ്രീസിനെതിരെയാണു ക്രിസ്റ്റ്യാനോ കരിയറിലെ ആദ്യഗോൾ കുറിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സ്വീഡനെതിരെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിൽ 100-ാം ഗോൾ കുറിച്ചു. ഇത്തവണ യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസിനെതിരെ ഇരട്ടഗോൾ നേടി അലി ദേയിക്ക് ഒപ്പമെത്തി. ബൽജിയത്തിനെതിരെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഗോളടിക്കാൻ കഴിയാതെ വന്നതോടെ കാത്തിരിപ്പ് നീണ്ടു.ദേശീയ ടീമിനായി കൂടുതൽ മത്സരങ്ങളെന്ന സ്പാനിഷ് താരം സെർജിയോ റാമോസിന്റെ യൂറോപ്യൻ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്കായി. പോർച്ചുഗീസ് ജഴ്സിയിൽ റൊണാൾഡോയുടെ 180–ാം മത്സരമാണിത്. 1969–1984 കാലഘട്ടത്തിൽ മലേഷ്യയ്ക്കായി 195 മത്സരങ്ങൾ കളിച്ച സോ ചിൻ ആനിന്റെ പേരിലാണ് ലോക റെക്കോർഡ്. യൂറോ കപ്പിൽ കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡും (14) റൊണാൾഡോ സ്വന്തമാക്കിയിരുന്നു. യൂറോ കപ്പിലും ലോകകപ്പിലുമായി കൂടുതൽ ഗോൾനേട്ടവും (21) റൊണാൾഡോയ്ക്കു തന്നെ.
മത്സരത്തിന്റെ 15–ാം മിനിറ്റിൽ ടീമിനു ലഭിച്ച പെനൽറ്റി പാഴാക്കിയ റൊണാൾഡോ ദുരന്ത നായകനാകേണ്ടതായിരുന്നു. റൊണാൾഡോയുടെ കിക്ക് അയർലൻഡ് ഗോൾകീപ്പർ ഗാവിൻ ബസൂനു തടുത്തിടുകയായിരുന്നു. പിന്നാലെ 46–ാം മിനിറ്റിൽ ജോൺ ഈഗൻ അയർലൻഡിന് ലീഡും സമ്മാനിച്ചു.
തിരിച്ചടിക്കാനുള്ള അവസരങ്ങൾ പാഴായതോടെ മത്സരത്തിൽ പോർച്ചുഗൽ തോൽവി ഉറപ്പിച്ചതാണ്. മത്സരം പൂർത്തിയാകാൻ ഒരു മിനിറ്റ് ശേഷിക്കെ റൊണാൾഡോ പെനൽറ്റി നഷ്ടത്തിന് പ്രായശ്ചിത്തം ചെയ്തു. ഗോൺസാലോ ഗ്വിഡെസിന്റെ ക്രോസിന് തലകൊണ്ടു വലയിലേക്ക് വഴികാട്ടിയാണ് റൊണാൾഡോ ടീമിന് സമനില സമ്മാനിച്ചത്. ഒപ്പം റൊണാള്‍ഡോയ്ക്ക് ലോക റെക്കോർഡും.
സമനിലയുടെ ആശ്വാസത്തിൽ കളി പൂർത്തിയാക്കാനൊരുങ്ങിയ പോർച്ചുഗലിന് അവിശ്വസനീയ വിജയവും സമ്മാനിച്ചാണ് റൊണാൾഡോ തിരികെ കയറിയത്. ഇക്കുറി ഇൻജറി ടൈമിന്റെ ഏഴാം മിനിറ്റിൽ ജാവോ മാരിയോ ഉയർത്തിവിട്ട ക്രോസിന് ഉയർന്നുചാടി റൊണാൾഡോ തലകൊണ്ടു ഗോളിലേക്കു വഴികാട്ടി. തോൽവിയുടെ വക്കിൽനിന്ന് പോർച്ചുഗലിന് അവിശ്വസനീയ വിജയം.
∙ റൊണാൾഡോയുടെ ഗോളുകൾ
33 – ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ
31 – യൂറോ കപ്പ് യോഗ്യതാ മത്സരങ്ങൾ
19 – രാജ്യാന്തര സൗഹൃദ മത്സരങ്ങൾ
14 – യൂറോ കപ്പ്
7 – ലോകകപ്പ്
5 – യുവേഫ നേഷൻസ് ലീഗ്
2 – കോൺഫെഡറേഷൻസ് കപ്പ്
റൊണാൾഡോയുടെ ഗോളുകളിൽ അധികവും മത്സരത്തിന്റെ അവസാന 30 മിനിറ്റുകളിൽ പിറന്നതാണെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തിന്റെ അവസാന 15 മിനിറ്റിൽ മാത്രം റൊണാൾഡോ നേടിയ ഗോളുകളുടെ എണ്ണം 33 ആണ്. ഇതിൽ അയർലൻഡിനെതിരെ നേടിയ ഇരട്ടഗോളുകളും ഉൾപ്പെടുന്നു. 22 ഗോളുകൾ 61–75 മിനിറ്റുകളിൽ നേടി.
16–30 മിനിറ്റുകളിലായി റൊണാൾഡോ 17 തവണ ലക്ഷ്യം കണ്ടു. 31–45 മിനിറ്റു വരെ 16 ഗോളുകളും നേടി. 11 ഗോളുകൾ ആദ്യപകുതിയുടെ ആദ്യ 15 മിനിറ്റിലും 12 ഗോളുകൾ രണ്ടാം പകുതിയുടെ ആദ്യ 15 മിനിറ്റിലും നേടി. ആകെ ഗോളുകളിൽ 91 എണ്ണം പെനൽറ്റി ബോക്സിന് ഉള്ളിൽനിന്ന് നേടിയതാണ്. 20 ഗോളുകൾ പെനൽറ്റി ബോക്സിനു പുറത്തുനിന്ന് നേടി. പെനൽറ്റിയിൽനിന്ന് 14 ഗോളുകളും ഫ്രീകിക്കുകളിൽനിന്ന് ഒൻപതു ഗോളുകളും റൊണാൾഡോ സ്വന്തമാക്കി.
ലിത്വാനിയ, സ്വീഡൻ എന്നീ ടീമുകൾക്കെതിരെയാണ് റൊണാൾഡോ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്; ഏഴു വീതം. അയർലൻഡിനെതിരെ റൊണാൾഡോയുടെ ആദ്യ ഗോളാണ് ഇന്ന് പിറന്നത്.
∙ രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തെയും ഗോൾവേട്ടക്കാർ
1) ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): 111
2) അലി ദേയി (ഇറാൻ): 109
3) മുഖ്താർ ദഹാരി (മലേഷ്യ): 89
4) ഫെറങ്ക് പുസ്കാസ് (ഹംഗറി): 84
5) ഗോഡ്ഫ്രെ ചിറ്റാലു (സാംബിയ): 79
6) ഹുസൈൻ സയീദ് (ഇറാഖ്): 78
7) പെലെ (ബ്രസീൽ): 77
8) അലി മബ്ഖൂത് (യുഎഇ): 76
ലയണൽ മെസ്സി (അർജന്റീന): 76
9) സാൻഡോർ കോസിസ് (ഹംഗറി): 75
കുനിഷിഗെ കമാമോട്ടോ (ജപ്പാൻ):75
ബാഷർ അബ്ദുല്ല (കുവൈറ്റ്): 75
10) സുനിൽ ഛേത്രി (ഇന്ത്യ): 74
∙ സജീവ ഫുട്ബോളിലെ ഗോൾവേട്ടക്കാർ
1) ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ): 111
2) അലി മഖ്ബൂത് (യുഎഇ): 76
3) ലയണൽ മെസ്സി (അർജന്റീന): 76
4) സുനിൽ ഛേത്രി (ഇന്ത്യ): 74
5) റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്): 69
6) നെയ്മർ (ബ്രസീൽ): 68
7) ലൂയി സ്വാരസ് (യുറഗ്വായ്): 64
8) റൊമേലു ലുക്കാക്കു (ബൽജിയം): 64
9) സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (സ്വീഡൻ): 62
10) എഡിൻ ജെക്കോ (ബോസ്നിയ ആൻഡ് ഹെർസഗോവിന): 59