കാട്ടാനകൾ വീട് തകർത്തു; പിഞ്ചുകുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്
മറയൂർ: തോട്ടം മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനകൾ തകർത്ത ലയത്തിലെ വീട്ടിൽനിന്ന് നാല് മാസം പ്രായമുള്ള കുഞ്ഞടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്. തലയാർ ലയത്തിൽ രാമലിംഗത്തിെൻറ വീടാണ് തിങ്കളാഴ്ച പുലർച്ച ഒന്നരയോടെ രണ്ട് ആനകൾ ചേർന്ന് തകർത്തത്.
സംഭവസമയം രാമലിംഗം, ഭാര്യ മഹാലക്ഷ്മി മക്കളായ സംഗീത, ശരണ്യ, സംഗീതയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. കലിപൂണ്ടെത്തിയ ആനകൾ അടുക്കള തകർക്കുേമ്പാൾ ഇവർ തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.
പരിഭ്രാന്തരായ കുടുംബം കുഞ്ഞിനെയുമെടുത്ത് മുൻ വശത്തുകൂടി ഒാടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. മിനിറ്റുകൾകൊണ്ട് ആനകൾ അടുക്കള പൂർണമായും തകർത്തു. പിന്നീട് ലയത്തിലൂടെ നടന്ന ആനകൾ പുലർച്ചയാണ് തേയിലത്തോട്ടത്തിനുള്ളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കട ഉൾപ്പെടെ കെട്ടിടങ്ങളാണ് ആനകൾ തകർത്തത്. തോട്ടം മേഖലയിൽ വസിക്കുന്നവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഏർപ്പെടുത്തിയില്ലെങ്കിൽ സമരം തുടങ്ങാനാണ് തോട്ടം തൊഴിലാളികളുടെ തീരുമാനം.