കൊച്ചി : നടന് ഷെയ്ന് നിഗത്തെ സിനിമയില്‍ നിന്നും വിലക്കിയാല്‍ തന്റെ അസിസ്റ്റന്റാക്കുമെന്നും ഷെയ്നെ വെച്ച് സിനിമ ചെയ്യുമെന്നും സംവിധായകന് രാജീവ് രവി. ഷെയ്നിനെതിരെ നടക്കുന്നത് ഏകപക്ഷീയമായ ആക്രമണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഷെയ്നിന്റെ പ്രായം വെറും 22 വയസ്സാണെന്നതു ഓർക്കണം . ചെറിയ പയ്യനാണ്. സെറ്റില്‍ അവന് അച്ചടക്കമില്ലാതെ പെരുമാറിയിട്ടുണ്ടെങ്കില്‍ അതു തെറ്റാണ്. അതിനെ ഞാന്‍ ന്യായീകരിക്കില്ല. പക്ഷേ അതിന്റെ പേരില്‍ വിലക്കേണ്ട ആവശ്യമില്ല. അവന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ എല്ലാം അവന്റെ സ്വന്തം കാര്യമാണ്. അതവന് പറയുന്നതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. വളരെ കഴിവുള്ള ഒരു നടനാണ്. അവനെ ജനങ്ങള്‍ കൈവിടില്ലെന്ന് എനിക്കുറപ്പുണ്ട്. ഷെയ്നിന്റെ പ്രായം പരിഗണിച്ച് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഗ്രൂം ചെയ്യുകയാണു ചെയ്യേണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തകയല്ല വേണ്ടത്. മമ്മൂട്ടിയും മോഹന്‍ലാലുമായി താരതമ്യപ്പെടുത്തുകയാണ് അവര്‍ ചെയ്തത്.
സിനിമാ വ്യവസായത്തില്‍ സ്ത്രീകളോടു മോശമായി പെരുമാറുന്നില്ലേ, കൃത്യമായി വേതനം കൊടുക്കാതിരിക്കുന്നില്ലേ. ഇങ്ങനെ പലതും നടക്കുന്നുണ്ട്. അതേക്കുറിച്ചൊന്നും അന്വേഷിക്കുന്നില്ലല്ലോ. ഇതൊന്നും ചെയ്യാതെ ഒരു കൊച്ചുപയ്യന്റെ നേരെ ചാടിക്കയറുന്നതില്‍ ഒരു കാര്യവുമില്ല. ഇതിനെ കുറച്ചുകൂടി പക്വമായി കൈകാര്യം ചെയ്യണം. ഷെയ്നിന്റെ പ്രായം കണക്കിലെടുക്കണം. അവന് ഒരു കലാകാരനാണ്. അതുകൊണ്ടുതന്നെ അവന് പ്രകോപിതനാകും, ആകണം. അവനെ വിലക്കിയാല്‍ അവനെ ഞാനെന്റെ അസിസ്റ്റന്റാക്കും. 50‐-60 വയസ്സുള്ള ആളുകളിരുന്ന് 22 വയസ്സുള്ള ഒരു പയ്യനെ വിധിക്കുമ്പോള്‍ അവരൊക്കെ അവരുടെ പ്രായത്തില്‍ എന്തൊക്കെയാണു ചെയ്തിരുന്നതെന്നു ചിന്തിക്കണം.
അവര്‍ അവനെ വിലക്കിയാല്‍ ഞാന്‍ അവനെ എന്റെ അസിസ്റ്റന്റാക്കും. അവനെ വെച്ച് സിനിമ ചെയ്യും. എന്തിനാണ് ഇതില്‍ ഇത്ര വാശി പിടിക്കുന്നത്. ഈഗോ കളഞ്ഞ് അവനെ വിളിച്ചിരുത്തി സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. അതിനു പകരം എല്ലാവരും കൂടി ഒരു കലാകാരന്റെ ഭാവിയാണ് ഇല്ലാതാക്കുന്നത്.