സാക്ഷിപറഞ്ഞ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ ഒരാൾ പിടിയിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ മരം മോഷണക്കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ കൊന്ന് കനാലിൽ തള്ളിയ കേസിൽ ഒരു പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പനയത്തംപറമ്പ് സ്വദേശി പ്രശാന്തിൻെറ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്നലെ മുതൽ ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. അതേസമയം, മുഖ്യപ്രതി ഷുക്കൂറിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രശാന്തും ഷുക്കൂറും ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിൻെറ നിഗമനം.
നാലു ദിവസം മുമ്പ് കാണാതായ ചക്കരക്കല്‍ പ്രശാന്തി നിവാസില്‍ പ്രജീഷിൻെറ മൃതദേഹം കഴിഞ്ഞ ദിവസം കനാലില്‍നിന്ന് കണ്ടെത്തിയത്. പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപം കരുണൻ പീടികക്ക് മുന്നിലുള്ള കനാലിലെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
താഴെ മൗവ്വഞ്ചേരിയില്‍ പ്രവൃത്തി നടക്കുന്ന വീട്ടിൽനിന്ന് നാല് ലക്ഷം രൂപയുടെ തേക്ക് മരം മോഷണം പോവുകയും ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒമ്പതിന് മിടാവിലോട് കൊല്ലറേത്ത് വീട്ടിൽ അബ്ദുൽ ഷുക്കൂർ (43), പൊതാവാച്ചേരി മാക്കുന്നത്ത് ഹൗസിൽ എ. റിയാസ് (36) എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. റിമാൻഡിലായ പ്രതികള്‍ പിന്നീട് പുറത്തിറങ്ങി. മോഷണം അധികൃതരെ അറിയിച്ചത് പ്രജീഷാണെന്നും ഇയാളുടെ ജീവന് ഭീഷണിയുണ്ടായിരുന്നതായും നാട്ടുകാരും ബന്ധുക്കളും പറയുന്നു.