കരിപ്പൂരിലെ ദുരന്തരാവിന് ഒരു വയസ്; 21 പേരുടെ മരണത്തിനിടയാക്കിയ വിമാനത്താവള ദുരന്തത്തിന്റെ കാരണം ഇന്നും ദുരൂഹം; പുറത്തുവരാതെ അന്വേഷണ റിപ്പോര്‍ട്ട്
മലപ്പുറം: 19പേരുടെ മരണത്തിനിടയാക്കിയ കരിപ്പൂര്‍ വിമാനത്താവള അപകടത്തിന് ഇന്നേക്കു ഒരു വര്‍ഷം പിന്നിടുമ്പോഴും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നില്ല. . 2010 ഓഗസ്റ്റ് ഏഴിന് രാത്രി 7.40 ഓടെയാണ് ദുബായില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിംഗ് പിഴച്ച് റണ്‍വേയുടെ കിഴക്കു ഭാഗത്തെ 35 അടി താഴ്ചയിലേക്ക് കൂപ്പു കുത്തിയത്. സംഭവ ദിവസം രണ്ടു വിമാന പൈലറ്റുമാരടക്കം 19 പേരാണ് മരിച്ചത്. പിന്നീട് ചികിത്സയിലുള്ള രണ്ടു യാത്രക്കാര്‍ കൂടി മരിച്ചു. 92 പേര്‍ക്ക് ഗുരുതര പരിക്കും 73 പേര്‍ക്കു നിസാര പരിക്കുമേറ്റിരുന്നു. 50 ലേറെ പേര് ഇപ്പോഴും ചികിത്സയില്‍ തന്നെയാണ്.
184 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നു ഒരാഴ്ചക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ എസ്.എസ്.
ചാഹാന്റെ നേതൃത്വത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ(എഎഐബി)യിലെ അഞ്ചംഗ സംഘത്തെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനു നിയമിച്ചിരുന്നു. അഞ്ചു മാസം കൊണ്ടു അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു നിര്‍ദേശം. തുടരന്വേഷണം വഴിമുട്ടിയതോടെ കഴിഞ്ഞ മാര്‍ച്ച് 13 വരെ നീട്ടി നല്കി. എന്നാല്‍ ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല.
സംഭവ ദിവസം വിമാനം റണ്‍വേയുടെ നിശ്ചത രേഖയില്‍ നിന്നു 1300 അടിയോളം മുന്നോട്ടുനീങ്ങിയാണ് ലാന്‍ഡ് ചെയ്തതെന്നാണ് കണ്ടെത്തിയത്. റണ്‍വേ 28-ല്‍ ലാന്‍ഡ് ചെയ്യുന്നതിന് പകരം റണ്‍വേ 10 ആണ് വൈമാനികന് തെരഞ്ഞെടുത്തത്. ചാറ്റല്‍ മഴയില്‍ നിശ്ചിത റണ്‍വേ നേര്‍രേഖയില്‍ നിന്നു 1200 മീറ്റര്‍ മുന്നോട്ട് ഓവര്‍ഷൂട്ട് ചെയ്താണ് വിമാനം ലാന്‍ഡ് ചെയ്തതെന്നാണ് പ്രാഥമിക നിമഗമനം. റണ്‍വേയുടെ അറ്റങ്ങളില്‍ സ്ഥാപിച്ച ഐഎല്‍എസ് ആന്റിനകള്‍ തകര്‍ത്താണ് 35 അടി താഴ്ചയിലേക്കു വിമാനം മറിഞ്ഞത്.
അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹതപ്പെട്ട ഇന്‍ഷ്വറന്‍സ് തുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതവും പ്രഖ്യാപിച്ചിരുന്നു. 80 പേര്‍ക്ക് ഏഴു കോടിക്കു മുകളില്‍ നല്‍കിയതായും രണ്ടു ലക്ഷം രൂപ വീതം ഇന്‍ഷ്വറന്‍സ് തുക ലഭിക്കുന്പോള്‍ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയില്‍ ഇടക്കാല ആശ്വാസമായി എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ 30 പേര് ഹൈക്കോടതിയിലും ഇരുപതിലധികം പേര് അമേരിക്കന്‍ കോടതിയിലും27 പേര് ദുബായിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
സംഭവ നേരം മഴ പെയ്യാതെ തൂങ്ങി നിന്ന രാത്രിയില്‍ വലിയൊരു പൊട്ടിത്തെറി ശബ്ദവും ആരവങ്ങളും കേട്ടാണ് കരിപ്പൂരിലെ ജനങ്ങള്‍ രാത്രി വീടുകളില്‍ നിന്നു പുറത്തിറങ്ങിയത്. രാത്രി എട്ടുമണിയോടു കൂടി വിമാനത്താവളത്തില്‍ നിന്നു കേട്ട ശബ്ദം ഏതോ ദുരന്തത്തിന്റെ നിലവിളിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. കോവിഡ് നാളുകളുടെ ഭീതിയും കാലവര്‍ഷത്തിന്റെ ഭീഷണികളുമായി ആശങ്കകളുമായി കഴിയുന്ന ആളുകള്‍ക്കിടയിലേക്കു ദുരന്തത്തിന്റെ സൂചനകളുമായാണ് ദുബായില്‍ നിന്നുള്ള വിമാനം പറന്നിറങ്ങിയത്.
വിമാനത്താവളത്തിന്റെ പരിസരവാസികള്‍ അപകടശേഷം റെണ്വേയിലേക്കു പാഞ്ഞെത്തുകയായിരുന്നു. പൊട്ടിത്തകര്‍ന്ന വിമാനത്തിലേക്കു രക്ഷാപ്രവര്‍ത്തനവുമായി എത്തുന്ന വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ക്കൊപ്പം അവരും ചേര്‍ന്നു. എന്താണ് സംഭവിച്ചതെന്നും എന്തു ചെയ്യണമെന്നോ അറിയാതെ ആളുകള്‍ പകച്ചു നിന്ന നിമിഷങ്ങള്‍. വലിയൊരു ദുരന്തത്തിന്റെ ഇരകളാണ് മുന്നിലുള്ളതെന്നറിഞ്ഞതോടെ ഓരോരുത്തരം കഴിയാവുന്ന സഹായങ്ങളുമായി മുന്നോട്ടു വന്നു. ഫോണ്‍വിളികള്‍ നാടെങ്ങും പരന്നു. ആംബുലന്‍സുകള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സന്ദേശങ്ങള്‍ പോയി. ലഭ്യമായ വാഹനങ്ങളില്‍ അപ്പോഴേക്കും വിമാനയാത്രക്കാരെ കൊണ്ടോട്ടിയിലെ ആശുപത്രിയിലേക്കു മാറ്റിത്തുടങ്ങി. വൈകാതെ ആംബുലന്‍സുകളെത്തി ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട്ടെയും മഞ്ചേരിയിലെയും ആശുപത്രികളിലേക്കു മാറ്റി.
വിമാനത്തില്‍ നിന്നു ഇന്ധനം ചോര്‍ന്നെന്ന സംശയം ഇതിനിടെ അപകടസ്ഥലത്ത് ആശങ്ക പരത്തിയിരുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്പോള്‍ വിമാനത്തിന്റെ ഇന്ധനടാങ്ക് തകരുകയും ഉടന്‍ തീപിടിത്തമുണ്ടാകുകയും പതിവാണ്. എന്നാല്‍ മഴമൂലം അന്തരീക്ഷം തണുത്തിരുന്നതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തി വെള്ളം ചീറ്റി വാതകചോര്‍ച്ച മൂലമുള്ള അപകടസാധ്യത ഇല്ലാതാക്കുകയായിരുന്നു.