16 കാരിയുൾപ്പടെ ആറ് പെൺകുട്ടികളെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ വനിതാ എസ്ഐ പിടികൂടി; യുവാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഉപയോഗിച്ചത് വ്യത്യസ്തമായൊരു വഴി
ന്യൂഡൽഹി: പോക്സോ കേസിലെ പ്രതിയെ പിടികൂടാൻ വനിതാ എസ്.ഐ പ്രയോഗിച്ചത് വ്യത്യസ്തമായൊരു വഴി. ഡൽഹി ദാബ്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പ്രിയങ്കാ സെയ്നിയാണ് പീഡന കേസിലെ പിടികിട്ടാപ്പുളളിയെ പിടിക്കാൻ വ്യത്യസ്തമായ വഴി സ്വീകരിച്ചത്.16 വയസുളള പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് പ്രതി ഗർഭിണിയാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ആകാശ് എന്നൊരു പേര് മാത്രമാണ് പറഞ്ഞത്. ഈ വിവരം വച്ച് എസ്.ഐ പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ആകാശ് എന്ന പേരുളളവരെ പ്രത്യേകം നിരീക്ഷിച്ചു. ഇക്കൂട്ടത്തിൽ 24കാരനായ മഹാവീർ എൻക്ളേവ് സ്വദേശി ആകാശ് ജെയിൻ വന്നുവീണു. ഇയാളായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.ഫേസ്ബുക്ക് ചാറ്റിലൂടെ നേരിട്ട് കാണാമെന്ന് പറഞ്ഞ് ആകാശിനെ വിളിച്ചുവരുത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആറോളം പെൺകുട്ടികളെ പലതവണ ഇയാൾ പീഡിപ്പിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.