വ്യാജവിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നൽകി
തിരുവനന്തപുരം: വനിത കമീഷൻ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നൽകി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിലാണ് നോട്ടീസ്.
നേരത്തേ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി അഖില ഖാൻ പരാതി നൽകിയിരുന്നു. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് സർക്കാറിനെ വഞ്ചിച്ചെന്നാരോപിച്ചാണ് പരാതി നൽകിയത്. വ്യാജ രേഖകളുടെ പിൻബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെടുകയും ജനങ്ങളെയും സർക്കാറിനെയും തെറ്റിദ്ധരിപ്പിക്കുകയുമാണ് ഷാഹിദ കമാൽ ചെയ്തതെന്നാണ് പരാതിയിലുള്ളത്.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അഞ്ചൽ സെൻറ് ജോൺസ് കോളജിൽനിന്ന് ബി.കോം നേടി എന്നാണ്. എന്നാൽ, കേരള സർവകലാശാലയുടെ വിവരാവകാശ മറുപടി പ്രകാരം ബി.കോം ബിരുദമില്ലെന്ന് വ്യക്തമാണ്. 2017 ആഗസ്റ്റ് 29ന് വനിതാ കമീഷൻ അംഗമാകാനായി സമർപ്പിച്ച ബയോഡേറ്റയിലും നൽകിയിരിക്കുന്നത് ബി.കോമാണ്.
2018 ജൂലൈയിൽ പിഎച്ച്.ഡി നേടിയതായി ഷാഹിദ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഈ മാസം 25ലെ ഫേസ്ബുക്ക് പോസ്റ്റിൽ പബ്ലിക് അഡ്മിനിട്രേഷനിൽ മാസ്റ്റേഴും ഡി.ലിറ്റും നേടിയെന്ന് പറയുന്നു. മൂന്നു വർഷംകൊണ്ട് ഈ പറയുന്ന യോഗ്യതകൾ നേടിയെടുക്കുക അസാധ്യമാണെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നതായി ഷാഹിദ കമാൽ അറിയിച്ചിരുന്നു.