കണ്ണൂർ: ജനുവരി 2 എന്ന ദിവസമുണ്ടെങ്കിൽ ശബരിമലയിൽ വീണ്ടും പോയിരിക്കുമെന്ന് ബിന്ദു അമ്മിണി . . നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ എന്ന സംഘടനയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 100 സ്ത്രീകളെയും ഒപ്പംകൂട്ടിയാണ് ശബരിമലയിൽ എത്തുക എന്നും ബിന്ദു അമ്മിണി പ്രഖ്യാപിക്ച്ചു..കഴിഞ്ഞ വർഷം മല ചവിട്ടിയതിന്റെ വാർഷിക ദിനം കൂടിയാണ് ജനുവരി 2. മല ചവിട്ടുന്നതിന് വേണ്ടി പൊലീസിന്റെ സംരക്ഷണം തേടും . പൊലീസ് അനുമതി തരാത്തപക്ഷം കോടതിയെ സമീപിക്കും. ഇന്നലെ പൊലീസ് കൃത്യമായ ഒരു ഉത്തരം തന്നിട്ടില്ല. ശബരിമലയ്ക്ക് പോകാൻ മാല ഇട്ടിട്ടില്ലെങ്കിലും വ്രതാനുഷ്ഠാനങ്ങൾ പാലിക്കുന്നുണ്ട്. സ്ത്രീകൾ മല ചവിട്ടുന്നത് ഭക്തരോടുള്ള വെല്ലുവിളിയല്ല. സതി നിറുത്തലാക്കിയപ്പോഴും ഇത്തരത്തിലുള്ള വാദം ഉയർന്നിരുന്നു.ആരാണ് വിശ്വാസി എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇവർ തയ്യാറാകണം. ഞങ്ങളെ എറണാകുളത്ത് തടഞ്ഞതിലെ യുക്തി മനസിലാകുന്നില്ല. യുവതീ പ്രവേശനത്തെ തടയുന്നവരുടെ ഉദ്ദേശ്യം ഇവിടെ കലാപം നടത്തുക എന്നത് മാത്രമാണ്. ശബരിമല അല്ല അവരുടെ വിഷയം.മന്ത്രി എ.കെ. ബാലനെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ പോയിരുന്നു. ഞാനും ഈ രാജ്യത്തെ പൗരയാണ്. അങ്ങനെയുള്ള എനിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്രമില്ലേ. ഞാൻ എന്തിനാണ് മന്ത്രിയുടെ ഓഫീസിൽ പോയതെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകും. ഏറ്റുമാനൂരിലെ ആദിവാസി കുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിഷയവുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ കാണാൻ പോയത്. ശബരിമല വിഷയവും മന്ത്രി ബാലനും തമ്മിൽ എന്താണ് ബന്ധമെന്ന് എനിക്കറിയില്ലെന്നും ബിന്ദു പറഞ്ഞു. ഒരു മന്ത്രിയുടെ കാല് പിടിച്ച് ശബരിമലയ്ക്ക് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. കഴിഞ്ഞ വർഷവും ഈ വർഷവും സി.പി.എം സ്വീകരിച്ചിട്ടുള്ള അടിസ്ഥാനപരമായ നയം ഒന്നുതന്നെയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ തന്ത്രപരമായ നിശബ്ദതയാണ് സി.പി.എം പാലിക്കുന്നത്. പൊലീസിനകത്ത് വലിയ കാവിവത്കരണം നടക്കുന്നുണ്ട്. ഇതിൽ സർക്കാർ ജാഗ്രത പുലർത്തിയില്ലെങ്കിൽ ഇനിയും ഇത്തരം കലാപങ്ങളും അക്രമങ്ങളും ആവർത്തിക്കുമെന്നും ബിന്ദു അമ്മിണി പറഞ്ഞു