വഴിയടഞ്ഞ മനുഷ്യർക്ക് വഴികാട്ടി നൽകിയ ആ പാൽപുഞ്ചിരി ദൈവ കോടതിയിൽ പൊട്ടിച്ചിരിക്കും.
ലേഖനം
ബുർഹൻ തളങ്കര..
ഒരു ഉള്‍ക്കിടിലത്തോടെ മാത്രം ഉള്‍ക്കൊള്ളാനാവുന്ന വാക്കാണ് മരണം. ഒരു ധൈര്യശാലിക്കും മറ്റൊരു വാക്കിനേ സ്വീകരിക്കുന്ന ലാഘവത്തോടെ മരണത്തെ കേള്‍ക്കുവാന്‍ സാധിക്കില്ല. അതിന് വിരുദ്ധമായാണ് സംഭവിക്കുന്നതെങ്കിൽ വികാരം എന്നുള്ളത് ആ മനുഷ്യനിൽ ഇല്ല എന്നുള്ളതാണ് സത്യം. വികാരത്തെ വിശകലനം ചെയ്യുമ്പോള്‍ തിരിച്ചറിയാനാവും ഭയക്കുന്നത് സ്വയം ഇല്ലാതാവുന്നതിനേക്കാള്‍ ചുറ്റുമുള്ള പ്രിയപ്പെട്ടവരുടെ ദേഹവിയോഗങ്ങളെയാണ്. ചിലപ്പോൾ നന്മയുള്ള ഇത്തിരിയോര്മ്മകൾ മാത്രം അതല്ലെങ്കിൽ ഒരു പുഞ്ചിരികൊണ്ട് കീഴ് പ്പെടുത്തിയ മനുഷ്യൻ ഇന്നലെവരെ കണ്ടിരുന്ന മുഖം തൻറെ പ്രയാസത്തിൽ സ്വാന്തനം നൽകിയ വ്യക്തി ഇങ്ങനെയുള്ള പലരും ആയിരിക്കാം ആ വേദന നൽകി കടന്നു പോകുന്നത് . പതിനഞ്ചു വർഷത്തോളം പ്രവാസ ജീവിതം മണലാരണ്യത്തിൽ കഴിഞ്ഞു നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവനായി മാറിയ കാസർകോട് ജില്ലയിലെ കോട്ടിക്കുളത്തെ സ്രാങ്ക് ഹൗസിലെ 53 വയസുള്ള സുബൈർ. നാട്ടുകാരുടെ പ്രിയപ്പെട്ട സുബൈർച്ച ഹൃദയാഘാതംമൂലം മരണപ്പെട്ടു എന്നുള്ള സന്ദേശം രണ്ടാം തിയതി രാത്രി ഒൻപതര മണിയോട് കൂടി തളങ്കര ബിലാൽ നഗർ മുന്ന് വാർഡ് കൗൺസിലർ മൊയ്തീൻ കമ്പ്യൂട്ടർ വാട്സ് ഗ്രൂപ്പിലുടെ ജനങ്ങളെ അറിയിക്കുകയാണ്. വിവരം രാത്രിയോടെ തന്നെ കാട്ടുതീപോലെ പടർന്നു .. ആയിരക്കണക്കിന് ആളുകൾ ഞെട്ടലോടെയാണ് ഈ വിവരം അറിഞ്ഞത്. ഞങ്ങളുടെ പ്രിയപ്പെട്ട സുബൈർച്ച ഇല്ല എന്നുള്ളത് വിശ്വസിക്കാനോ ഉൾക്കൊള്ളാനോ പലർക്കും സാധിച്ചില്ല. പലരും വാർഡ് കൗണ്‍സിലറെ വിളിച്ച് മരണം സത്യമാണോ എന്ന് അന്വേഷിച്ചു കൊണ്ടിരുന്നു.
കോട്ടിക്കുളത്തെ സ്രാങ്ക് ഹൗസിലെ 53 വയസുള്ള സുബൈറിന് കാസർകോട് നഗര പ്രദേശത്ത് ഇത്രമാത്രം ആത്മമിത്രങ്ങൾ ഉണ്ടായത് എങ്ങനെയാണ്. കാരണം തിരക്കി തലപുകയ്ക്കെണ്ട ആവശ്യമൊന്നുമില്ല .. അത് ഒന്നു കൊണ്ടു മാത്രമാണ്. വ്യാപാരത്തിലെ സത്യസന്ധത. മിതമായ ലാഭം. കരുണയുള്ള മനസ്സ്. എപ്പോഴും പുഞ്ചിരിയോടെ കാണുന്ന മുഖം ഇത്രയും പോരെ ആ പഴയ പ്രവാസിക്ക് ഒരു നാട്ടിൽ പ്രിയങ്കരൻ ആകാൻ. കോവിഡ് പ്രതിസന്ധി ആരംഭിച്ചപ്പോൾ തന്നെയാണ് സുബൈർ തൻറെ മദീന സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം കാസർകോട് നഗരസഭയിലെ കൊറക്കോട് പ്രദേശത്തെ ബിലാൽ നഗറിൽ ആരംഭിക്കുന്നത് .
പ്രദേശവാസിയും സഹോദരീ ഭർത്താവുമായി ശരീഫ് വോളിബോളിന്റെ പിന്തുണയോടയാണ് സ്ഥാപനം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു സൂപ്പർമാർക്കറ്റ് എന്നതിലുപരി മറ്റൊന്നും നാട്ടുകാർ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ ഉദ്ഘാടന ദിവസം മുതൽ പുഞ്ചിരി തൂകിയ മുഖവുമായി ഈ മനുഷ്യൻ ഇതിൻറെ അമരത്ത് നിന്നു. ജില്ലയിലെ ലഭിക്കാവുന്നതിൽ ഏറ്റവും വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് നൽകി. ചിലപ്പോൾ ഇത് ഉദ്ഘാടനത്തിന് ഭാഗമായി നൽകുന്നതായിരിക്കും എന്നാണ് ജനം ആദ്യം കരുതിയത്. കോവിഡ് അവസരമാക്കി മറ്റു പലരും നിത്യോപയോഗ സാധനങ്ങളുടെ വിൽപ്പനയിലൂടെ കൊള്ളക്ക് ഇറങ്ങിയപ്പോൾ ആ പഴയ പുഞ്ചിരിയോടെ തന്നെ ഈ സ്ഥാപനം ജനങ്ങളോടൊപ്പം നിന്നു. ഇതോടെ നഗരസഭയുടെ ഭൂരിപക്ഷം പ്രദേശം കൈയാളുന്ന തളങ്കരയിൽ നിന്നും ജനം സുബൈർച്ചയുടെ മദീന കട തേടി ഇറങ്ങി. വൻകിട മാളുകളിൽ നൽകുന്നതുപോലെ ഇളവുകൾ നൽകിയാണ് ജനങ്ങളെ ഇദ്ദേഹം സ്വാഗതം ചെയ്തത് . എത്ര തിരക്കായാലും മായാത്ത പുഞ്ചിരിയുമായി ഇദ്ദേഹം കടയുടെ മുന്നിൽ ഉണ്ടാവും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരു നാടിൻറെ ജാതിമത ഭേദമില്ലാത്തെ മുഴുവൻ പേരുടെയും ഇഷ്ടം വ്യാപാരത്തിലൂടെ നേടിയിട്ടുണ്ടെങ്കിൽ അത് കച്ചവട തന്ത്രം അല്ല. അത് ആ മനുഷ്യൻറെ നന്മ മാത്രമാണ്. ഇക്കഴിഞ്ഞ ദിവസം അസ്വസ്ഥതകളെ തുടർന്ന് മംഗലാപുരത്ത് ചികിത്സതേടിയിരുന്നു.പ്രമേഹവുമായി ബന്ധപ്പെട്ട ചില ശാരീരിക അസ്വസ്ഥതകൾ ഒഴിച്ച് മറ്റു വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളൊന്നും ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. മംഗലാപുരത്തെ ചികിത്സ കഴിഞ്ഞ് നാട്ടിലെത്തി മറ്റൊരു ഡോക്ടറുടെ കീഴിൽ മികച്ച ചികിത്സ ഉറപ്പാക്കാൻ ശ്രമിച്ചുവരികയാണ് അസ്വസ്ഥത ഉണ്ടാവുകയും കാസർകോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. ഒമ്പതര മണിയോടുകൂടി ഇദ്ദേഹം വിട വാങ്ങുകയും ചെയ്തു.മരണം പ്രിയപ്പെട്ടവരെ കൂടെകൊണ്ടുപോവുമ്പോള്‍ അനുഭവിക്കുന്ന നിസ്സഹായത വാക്കുകൾകൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ല . വഴിയടഞ്ഞ മനുഷ്യർക്ക് വഴികാട്ടി നൽകിയ പാൽപുഞ്ചിരികാരൻ ദൈവ കോടതിയിൽ വിജയിച്ചവരുടെ കൂട്ടത്തിൽ പൊട്ടിച്ചിരിക്കും…
ബുർഹൻ തളങ്കര