ഇറാനിൽ ജയിലിലായ മലയാളി നാവികൻ കുറ്റവിമുക്തനായെങ്കിലും സ്വീകരിക്കാൻ ആളില്ലാത്തതിനാൽ
വീണ്ടും ജയിലിൽ
പാലക്കുന്ന് : അനധികൃതമായി എണ്ണ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ച് എം.ടി. മനമൻ 8 എന്ന കപ്പലിലെ മലയാളി അടക്കും നാല് ഇന്ത്യക്കാരെ ഇറാനിയൻ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കഴിഞ്ഞ മാർച്ചിൽ. തൃശ്ശൂരിലെ ദീപക് രവി (27) അടക്കം ആന്ധ്രാപ്രദേശ്, ഒഡിസ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഓർഡിനറി സീമെൻമാരായ
നാല് കപ്പൽ ജീവനക്കാരെയാണ് ഇറാനിയൻ കോസ്റ്റ്ഗാർഡ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. സാധാരണയായി കപ്പലിൽ കയറ്റുന്ന ചരക്ക് ആരുടേതാണെന്നോ ആർക്ക് വേണ്ടിയാണെന്നതോ കപ്പൽ ജീവനക്കാർ അറിഞ്ഞിരിക്കേണ്ട വിഷയമല്ല.
എന്നിരിക്കെ സാധാരണ ജീവനക്കാരായ ഈ നാലുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അസാധാരണ സംഭവമാണെന്ന് യു. കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈലേഴ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്യുണിറ്റി ഡെവലപ്പ്മെന്റ് മാനേജർ ക്യാപ്റ്റൻ വി. മനോജ് ജോയ് പറയുന്നു.ആശങ്കയിലായ ദീപക്കിന്റെ കുടുംബത്തിന് ആശ്വാസമെന്നോണം ഇറാനിലെ ഇന്ത്യൻ എംബസിയിലെ ഒരു ഓഫീസറും സൈലേഴ്സ് സൊസൈറ്റിയും ഇടപെട്ടു.
ജൂലൈ 29 ന് ഇവരെ ജയിലിൽ നിന്ന് വിട്ടയച്ചുവെങ്കിലും കപ്പൽ ഉടമയുടെ പ്രതിനിധിയോ ലോക്കൽ ഏജന്റോ ഏറ്റുവാങ്ങാൻ എത്താത്തതിനാൽ അവരെ വീണ്ടും ജയിലിൽ പാർപ്പിച്ചിരിക്കയാണ്.ജയിലിൽ നിന്ന് വിടുവിച്ച് ഇവരെ നാട്ടിലെത്തിക്കാനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനും കേരള മുഖ്യമന്ത്രിക്കും ഈ മെയിൽ അയക്കുകയും ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും സൈലേഴ്സ് സൊസൈറ്റി വക്താവ് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിനെ അറിയിച്ചു. കോവിഡ് സുരക്ഷ കിറ്റ് നൽകുന്നതിന്റെ ഭാഗമായി
സൈലേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടതനുസരിച്ച് ദീപക്കിന്റെ അമ്മ ഷേർളി രവിക്ക് തൃശൂരിലെ വീട്ടിലേക്ക് കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിൽ നിന്ന് തപാൽ വഴി കിറ്റും അയച്ചുകൊടുത്തിരുന്നു.
കപ്പലിൽ ജോലി തേടിപ്പോകുന്നവർ
അവരെ അതിനായി റികൃട്ട് ചെയ്യുന്ന ഏജൻസികളുടെ ആധികാരികത ഉറപ്പുവരുത്തണമെന്നും സമാന സംഭവങ്ങൾ ഉണ്ടായാൽ അടിയന്തര സഹായത്തിനായി ഇന്ത്യ ഹെൽപ് ലൈൻ ഫോർ സീഫെയറേഴ്സിന്റെ 022-48972266 നമ്പറിൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മലയാളമടക്കം 7 ഭാഷകളിൽ ബന്ധപ്പെടാമെന്നും ക്യാപ്റ്റൻ മനോജ് ജോയ് അറിയിച്ചു. കപ്പലിൽ നിന്ന് നേരിട്ട്
crisis@sailors-society.org എന്ന ഇ മെയിലിലും ബന്ധപ്പെടാം.