കാസർകോട്ടെ ദേശീയപാതാ വികസനം, ജില്ലയിലെ എട്ട് വില്ലേജുകളിൽനിന്ന് വീണ്ടും ഭൂമിയേറ്റെടുക്കാൻ വിജ്ഞാപനം
കാസർകോട് :ദേശീയപാത ആറുവരിയാക്കുന്നതിനുള്ള അന്തിമ രൂപരേഖയുടെ ഭാഗമായി ജില്ലയിലെ എട്ട് വില്ലേജുകളിൽനിന്ന് വീണ്ടും ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ഗസറ്റ് വിജ്ഞാപനമിറക്കി.
ബല്ല, ചെറുവത്തൂർ, കാഞ്ഞങ്ങാട്, പെരിയ, പിലിക്കോട്, പുല്ലൂർ, ചെങ്കള, തെക്കിൽ വില്ലേജുകളിൽനിന്നായി 5.7920 ഹെക്ടറാണ് പുതുതായി ഏറ്റെടുക്കുന്നത്. ദേശീയപാതയിലെ തലപ്പാടി-ചെറുവത്തൂർ സെക്ഷനിലെ കിലോമീറ്റർ 17.200 മുതൽ കിലോമീറ്റർ 104.00 വരെയാണ് ഈ ഭാഗം ഉൾപ്പെടുന്നത്. അപകടവളവുകൾ ഒഴിവാക്കി വാഹനങ്ങളുടെ വേഗത്തിനനുസരിച്ച് ആറുവരിപ്പാതയിലൂടെ ഗതാഗതം സുഗമമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
തലപ്പാടി-ചെങ്കള റീച്ചിൽ കഴിഞ്ഞ മേയ് 21-നും ചെങ്കള-നീലേശ്വരം റീച്ചിൽ 2020 ഡിസംബർ 21-നുമാണ് ആറുവരിപ്പാതയുടെ നിർമാണക്കരാർ ഒപ്പുവെച്ചത്. നിർമാണം തുടങ്ങുന്നതിന് മുന്നോടിയായി കരാർ ഏറ്റെടുത്തവർ വിശദ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.
ആദ്യഘട്ടത്തിൽ സ്ഥലം വിട്ടുകൊടുത്തിരുന്ന ചട്ടഞ്ചാൽ അമ്പത്തഞ്ചാംവളവ്, പൊയിനാച്ചി ടൗൺ എന്നിവിടങ്ങളും പുതിയ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു. അമ്പത്തഞ്ചാംമൈലിലെ നിലവിലെ അപകടസാധ്യതകൂടിയ വളവ് ഒഴിവാക്കി പടിഞ്ഞാറോട്ടുമാറിയാണ് പുതിയ അലൈൻമെന്റ്. അതിന് ആനുപാതികമായാണ് പൊയിനാച്ചി നോർത്തിലെ വളവോടുചേർന്ന് കിഴക്കുഭാഗത്ത് ടൗണിൽ വീണ്ടും കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്.
ചെറുവത്തൂരിൽ 31 സർവേ നന്പറുകളിൽനിന്ന് ഭൂമി ഏറ്റെടുക്കും
:പുതിയപട്ടിക പ്രകാരം ചെറുവത്തൂർ വില്ലേജിലെ 31 സർവേനമ്പറുകളിൽനിന്നാണ് ഭൂമി ഏറ്റെടുക്കേണ്ടിവരുന്നത്. ദേശിയപാത കിലോമീറ്റർ 95.500 മുതൽ 95.900 വരെയും കിലോമീറ്റർ 96.000 മുതൽ 96.300 വരെയുമുള്ള ഭാഗമാണിത്. ചെങ്കള വില്ലേജിൽ ദേശീയപാത കിലോമീറ്റർ 57.500 മുതൽ 57.600 വരെയും കിലോമീറ്റർ 57.800 മുതൽ 58.000 വരെയും 58.600 മുതൽ 58.000 വരെയുമായി അഞ്ച് സർവേനമ്പറുകളിൽനിന്നുള്ള സ്ഥലമാണ് പുതുതായി ഏറ്റെടുക്കേണ്ടിവരുന്നത്. തെക്കിൽ വില്ലേജിൽ കിലോമീറ്റർ 60.700 മുതൽ 61.050 വരെയും 62.100 മുതൽ 62.700 വരെയുമായി 15 സർവേനമ്പറുകളിൽനിന്നാണ് കൂടുതൽ സ്ഥലം ആവശ്യം.
പെരിയയിൽ കിലോമീറ്റർ 73.000 മുതൽ 73.600 വരെയായി നാലും പുല്ലൂരിൽ കിലോമീറ്റർ 75.750 മുതൽ 76.200 വരെ 17 സർവേ നമ്പറുകളിൽനിന്നും സ്ഥലമേറ്റെടുക്കും.
ബല്ല വില്ലേജിൽ കിലോമീറ്റർ 81.400 മുതൽ 81.550 വരെ മൂന്ന് സർവേനമ്പറുകളിൽനിന്ന് സ്ഥലം ഏറ്റെടുക്കും. പിലിക്കോട് വില്ലേജിൽ കിലോമീറ്റർ 100.650 മുതൽ 100.870 വരെയുള്ള ഭാഗത്തെ ഒരു സർവേനമ്പറിൽനിന്നു മാത്രമാണ് സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്. കാഞ്ഞങ്ങാട് വില്ലേജിലും ഒരു സർവേനമ്പറിൽനിന്നാണ് വീണ്ടും സ്ഥലം ആവശ്യം. തരിശ്, തോട്ടം, പുറമ്പോക്ക് വിഭാഗങ്ങളിൽപ്പെട്ടതും സർക്കാർഭൂമിയും ഇതിൽപ്പെടും. ഏറ്റെടുക്കലിൽ എതിർപ്പുള്ള ഭൂഉടമസ്ഥർക്ക് കാസർകോട് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ.എൻ.എച്ച്.) മുൻപാകെ പരാതി നൽകാൻ അവസരം നൽകിയിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ 21 കെട്ടിടങ്ങളും 691 മരങ്ങളും ഉണ്ടെന്നാണ് ഏകദേശ കണക്ക്.
2011 മുതലാണ് ദേശീയപാത വികസനത്തിന് ജില്ലയിൽ ഭൂമിയേറ്റെടുക്കൽ നടപടി തുടങ്ങിയത്. തലപ്പാടി-ചെങ്കള റീച്ചിൽ 95.16 ശതമാനവും ചെങ്കള-നീലേശ്വരം റീച്ചിൽ 98.42 ശതമാനവും നീലേശ്വരം-തളിപ്പറമ്പ് റീച്ചിൽ 93.26 ശതമാനവുമാണ് ഇതിനകം ഭൂമി ഏറ്റെടുത്തത്. ഒക്ടോബറോടെ ദേശീയപാതയുടെ നിർമാണം തുടങ്ങാനാണ് ആലോചന.