ചന്ദ്രഗിരിപ്പുഴയെ വരുതിയിലാക്കി ഗെയ്ൽ ദൗത്യം വിജയം കണ്ടു
പ്രകൃതിവാതക പൈപ്പ് ലൈനിടൽ പൂർത്തിയായി
കാസർകോട് :തെക്കിൽ പ്രദേശത്തെ ചന്ദ്രഗിരിപ്പുഴയിലെ പ്രതിബന്ധം ഒടുവിൽ ഗെയ്ൽ(ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) മറികടന്നു. കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതിക്കായി ചന്ദ്രഗിരിപ്പുഴയിൽ പൈപ്പിടുന്ന പണി കഴിഞ്ഞ ദിവസം പൂർത്തിയായി. ആദ്യ ഉദ്യമം പരാജയപ്പെട്ടതോടെ താൽക്കാലിക ലൈൻ സ്ഥാപിച്ചാണു മാസങ്ങൾക്കു മുൻപു പദ്ധതി കമ്മിഷൻ ചെയ്തത്. പുഴയിൽ പൈപ്പിടൽ പൂർത്തിയായതോടെ ഇനി ഇരുകരകളിലും പ്രധാന ലൈനിലേക്കുള്ള പൈപ്പ് ലൈൻ കൂടി സ്ഥാപിക്കും.
ഇതിനു ശേഷം താൽക്കാലിക ലൈൻ മാറ്റി ഗ്യാസ് നീക്കം പുതിയ ലൈനിലൂടെയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇരു കരകളിലുമായി 600 മീറ്റർ ദൂരത്തിലാണ് ഇനി പൈപ്പിടേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി കാരണം ഇപ്പോൾ പണി നിർത്തിയിരിക്കുകയാണ്. മഴ കുറയുന്നതോടെ പ്രവൃത്തി തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.