കപ്പക്കച്ചവടത്തിനിറങ്ങിയപ്പോൾ വൈറലായി;
സാമൂഹ്യ പ്രവർത്തകൻ തൃശൂർ സ്വദേശി ഹക്കീം പഴയന്നൂർ സ്ഥലം വാങ്ങാനും വീട് നിർമ്മാണത്തിനും മുന്നിട്ടിറങ്ങിയപ്പോൾ യാഥാർഥ്യമായത് കലാം മുസ്ലിയാർ സ്വപ്നം കണ്ട ഭവനം.
മലപ്പുറം: കഴിഞ്ഞ വർഷം ലോക്ഡൗണിനെ തുടർന്ന് ജീവിക്കാനായി തെരുവുകച്ചവടക്കാരനായ മദ്രസ് അധ്യാപകൻ എ. അബ്ദുൽ കലാം മുസ്ലിയാർക്ക് സ്വപ്ന സാഫല്യമായി വീട്.
പത്തുവർഷം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ മദ്രസ്സകളിലും പള്ളികളിലും ജോലി ചെയ്ത ഇദ്ദേഹം കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായപ്പോൾ കപ്പക്കച്ചവടം ചെയ്യുന്ന വാർത്ത ആദ്യമായി പ്രസിദ്ധീകരിച്ചത് മാധ്യമം പത്രമായിരുന്നു . കാസർകോട് കുമ്പളയിൽ ജോലി ചെയ്യുന്നതിനിടെയാണ് കാലം മുസ്ലിയാർക്ക് ജോലി നഷ്ടമായത്. തുടർന്ന് ജീവിതമാർഗം അടഞ്ഞപ്പോൾ കപ്പക്കച്ചവടത്തിനിറങ്ങി. മാധ്യമം’ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇദ്ദേഹത്തിന് സഹായവുമായി സമൂഹത്തിലെ നാനാ ജാതിയിലുള്ള മനുഷ്യർ രംഗത്തെത്തി.
കോഡൂർ പഞ്ചായത്തിലെ മുണ്ടക്കോട് വലിയപറമ്ബ് അംഗൻവാടിക്ക് സമീപം നാലേകാൽ സെൻറിലാണ് പുതിയ വീട്. സാമൂഹികപ്രവർത്തകൻ തൃശൂർ സ്വദേശി ഹക്കീം പഴയന്നൂരാണ് സ്ഥലം വാങ്ങാനും വീട് നിർമാണത്തിനും മുന്നിട്ടിറങ്ങിയത്. 950 ചതുരശ്ര അടിയിൽ രണ്ട് കിടപ്പുമുറി ഉൾപ്പെടുന്നതാണ് വീട്. മങ്കട വടക്കാങ്ങരയിൽ ഭാര്യയുടെ വീടിന് സമീപത്ത് വാടക വീട്ടിലായിരുന്നു താമസം
മദ്രസ പഠനത്തിൽ മാത്രം ഉപജീവനം കണ്ടെത്താൻ സാധിക്കാത്ത ഇദേഹം കഴിഞ്ഞ റമദാനിൽ തണ്ണിമത്തൻ, മാങ്ങ എന്നിവ വിൽപന നടത്തിയിരുന്നു. മദ്റസയും പള്ളിയും തുറക്കാത്തതിനാൽ ചട്ടിപ്പറമ്ബിൽ ഫ്രൂട്സ് കച്ചവടം തുടങ്ങാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത് . അതിന് സാധിക്കാത്തതുകൊണ്ടാണ് തെരുവ് കച്ചവടത്തിന് ഇറങ്ങിയത്. റഹ്മത്തുന്നീസയാണ് ഭാര്യ. മുഹമ്മദ് മിഖ്ദാദ്, ഫാത്തിമലുലു എന്നിവർ മക്കളാണ്. ചാരിറ്റി വിഷയവുമായി ബന്ധപ്പെട്ട് ഏറെ പല അന്വേഷണങ്ങളും നടത്തി തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന വ്യക്തികളിൽ ഒരാളായിരുന്നു ഹക്കീം പഴയന്നൂർ. നേരത്തെ രാജ്യത്തിൻറെ കാവൽക്കാരനായി ഇന്ത്യൻ ആർമിയിൽ ആയിരുന്നു ഹക്കീം പഴയന്നൂർ സേവനമനുഷ്ഠിച്ചിരുന്നത്.