ബംഗാളികളെ വെച്ച് മദ്യം വാങ്ങിച്ചു വില്‍പ്പന ; ഓട്ടോയില്‍ ഓടുന്നബാര്, തട്ടുകടയില്‍ മദ്യമൊഴിച്ച് കട്ടന്‍ ചായയും ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയത് ഒരു ലക്ഷം
കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടു ബീവറേജസില്‍ നിന്നും മദ്യം വാങ്ങി മറിച്ചു വിറ്റ് വന്‍ തുക സമ്പാദിച്ച തട്ടുകടക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ രീതിയിലൂടെ നടത്തിയ മദ്യവില്‍പ്പനയിലൂടെ ഇയാള്‍ ലോക്ഡൗണ്‍ കാലത്ത് സമ്പാദിച്ചു കൂട്ടിയത് ഒരു ലക്ഷം രൂപയോളം. കളമശേരി സ്വദേശി പള്ളിലാംകര പാലപ്പിള്ളിയില്‍ വീട്ടില്‍ പ്യാരിലാല്‍ (49) ആണ് മദ്യക്കച്ചവടത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്. ഇയാളെയും സഹായികളായി പ്രവര്‍ത്തിച്ച നാലു അന്യസംസ്ഥാന തൊഴിലാളികളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന ദിവസങ്ങളില്‍ വന്‍വിലയ്ക്ക് മദ്യം വിറ്റതിലൂടെ വന്‍ തുക സമ്പാദിച്ചെന്നും കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായി പൊലീസ് കണ്ടെത്തി. ബവ്റിജസ് ഔട്ട്ലെറ്റുകളില് നിന്നും അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് മദ്യം വാങ്ങിപ്പിച്ച് അവര്‍ താമസിക്കുന്ന ഇടത്ത് തന്നെ സൂക്ഷിക്കുകയും മദ്യം ആവശ്യമുള്ളവരില്‍ നിന്നും പണം വാങ്ങിയ ശേഷം അവരെ അവിടേയ്ക്ക് വിടുകയും ചെയ്യും. ഇവിടെ എത്തുന്നവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെ മദ്യം നല്‍കുകയുമായിരുന്നു.
ബവ്റിജസ് ഔട്ട്ലെറ്റുകളില്‍നിന്നു വാങ്ങുന്ന മദ്യമാണ് പ്രതികള്‍ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എംസിയും ജവാനുമാണ് കൂടുതലായി വില്പന നടത്തിയിരുന്നത്. ലോക്ഡൗണ്‍ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് വാങ്ങിയിരുന്നത്. ലോക്ഡൗണ്‍ തീര്‍ന്ന ശേഷം പൈന്റിന് വില കുറച്ച് 600 രൂപയുമാക്കി. രണ്ടു വര്‍ഷമായി കച്ചവടം നടത്തിയിരുന്ന ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ പിടിച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇവരില്‍നിന്ന്, പലയിടങ്ങളില്‍ സൂക്ഷിച്ചിരുന്ന 50 ല്‍ അധികം കുപ്പി മദ്യം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം കൂടുന്നതു ശ്രദ്ധയില്‍ പെട്ടതോടെയാണ് കുറച്ചു നാട്ടുകാര്‍ ചേര്‍ന്നു ജാഗ്രതാ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നു ലഹരിവസ്തുക്കള്‍ പിടിച്ചതോടെ കരുതലോടെ ഇരുന്ന ജനങ്ങള്‍ ബീവറേജസില്‍ മദ്യവില്‍പ്പന ഇല്ലാത്തപ്പോഴും മദ്യം സുലഭമാണെന്നു കണ്ടെത്തിയതാണ് സംശയത്തിന് ഇടയായത്. തുടര്‍ന്ന് അന്യ സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളില്‍ പരിശോധന നടത്തിയ നാട്ടുകാര്‍ ഇവിടെ നിന്നും മദ്യം കണ്ടെത്തി. പ്രതികളെ പിടിച്ചുവച്ച് വിവരം അറിയിച്ചതോടെ പോലീസും സ്ഥലത്തെത്തി തെര?ച്ചില് നടത്തി.
ഓട്ടേയില്‍ സഞ്ചരിക്കുന്ന ബാര്‍ ഉണ്ടാക്കിയും തട്ടുകട കേന്ദ്രീകരിച്ച് കട്ടന്‍ചായ വഴിയും ഇവര്‍ ആവശ്യക്കാര്‍ക്ക് മദ്യം നല്‍കിയിരുന്നു. മദ്യം വാങ്ങാന്‍ പോകാനും മറ്റും ഉപയോഗിച്ചിരുന്ന ഓട്ടോയില്‍ മദ്യപന്മാര്ക്ക് സഞ്ചരിച്ച് മദ്യപിക്കാനും അവസരം നല്‍കിയിരുന്നു. മദ്യവും ടച്ചിംഗ്സും ?ഓട്ടോയില്‍ കരുതിയിരിക്കും. ബെന്നി എന്നയാളാണ് ഓട്ടോ ഓടിച്ചിരുന്നത്. ഇയാളെയും പോലീസ് പിടിച്ചിട്ടുണ്ട്. എന്നാല്‍ പ്യാരീലാല് തന്നെ ഓട്ടം വിളിച്ചതാണ് എന്നാണ് ബെന്നി പോലീസിനോട് പറഞ്ഞത്. അതേസമയം ബെന്നി പ്യാരീലാലി?ന്റെ സഹായിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
കളമശേരിയില്‍ തട്ടുകട കേന്ദ്രമാക്കി ഇവര്‍ മദ്യവും ഓംലൈറ്റും വില്‍പ്പന നടത്തിയിരുന്നു. കട്ടന്‍ചായ എന്ന വ്യാജേനെ ആവശ്യക്കാര്‍ക്കു മദ്യം കട്ടന്‍ചായയില്‍ ഒഴിച്ചു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. ടച്ചിംഗ്സായി മുട്ട ഓംലൈറ്റും നല്‍കിയിരുന്നു. തട്ടുകടയില്‍ ആളു കൂടുന്നതും കട്ടന്‍ചായ കഴിച്ചിട്ടു പോകുന്നവര്‍ പൂസായി ആടിയാടി പോകുന്നതും ശ്രദ്ധയില്‍ പെട്ടതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. മദ്യവില്‍പ്പന പതിവായതോടെ തട്ടുകട ഇടുന്നതും മറ്റൊരു ബിസിനസായി മാറി. ഇവിടെ തട്ടുകട തുടങ്ങുന്നവര്‍ പിന്നീട് തട്ട് വന്‍ തുകയ്ക്ക് വില്‍പ്പന നടത്തുകയും ചെയ്തിരുന്നു.
നാട്ടുകാര്‍ സംഘടിച്ചെത്തി സഹായികളായി കൂടെ നിന്നിരുന്ന ബംഗാളികളെ പോലീസിന് പിടിച്ചു കൊടുത്തപ്പോള്‍ ഓട്ടോയില്‍ സ്ഥലത്തെത്തിയ പ്യാരിലാല്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓട്ടോ ഓടിച്ചു കയറ്റിയിരുന്നു. എന്നാല്‍ ആള്ക്കാര് ഓടി മാറിയതിനാല്‍ അപകടമുണ്ടായല്ല. ഇതേ തുടര്‍ന്ന് ഓട്ടോ ഓടിച്ച ബെന്നിക്കെതിരേ മദ്യപിച്ചു വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.