മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് ഹൈകോടതിയിൽ പൊലീസ്
കൊച്ചി: ഒളിമ്പ്യൻ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിൽ പൊലീസ് ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. 2016ൽ നടന്ന സംഭവമായതിനാൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ആകുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാഹചര്യ തെളിവുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
അഞ്ചുവര്‍ഷം മുന്‍പത്തെ ടവര്‍ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സംഭവദിവസം ആശുപത്രിയിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയാണ് പ്രതിയുടെ ടവർ ലൊക്കേഷൻ ഉണ്ടായിരുന്നത്.
സംഭവം നടന്ന് നാലര വർഷം കഴിഞ്ഞതിനാൽ മൊബൈൽ ടവർ ലൊക്കേഷൻ കണ്ടെത്താൻ കഴിയില്ല. പ്രതി ഇരയെ ആശുപത്രിയിലെത്തി ഭീഷണിപ്പെടുത്തിയതിനും തെളിവില്ല. സഭാതർക്കത്തിന്റെ ഭാഗമായി ലഘുലേഖകൾ ഇറക്കിയെന്ന ആരോപണത്തിനും തെളിവില്ല. പോലീസ് സഭാനേത്യത്വത്തിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്ന വാദം അടിസ്ഥാന രഹിതമെന്നും പോലീസ് ഹൈകോടതിയെ അറിയിച്ചു.
2016-ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങള്‍ എടുത്തുവെന്നുമാണ് പരാതി. പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കാണിച്ച് ഹൈകോടതിയില്‍ പരാതി നല്‍കിയിരുന്നു. എസ്.പി പൂങ്കുഴലിക്കും മുൻ വനിതാ കമീഷൻ അധ്യക്ഷ ജോസഫെനുംഎതിരെയും മയൂഖ ജോണി ആരോപണം ഉന്നയിച്ചിരുന്നു. സുഹൃത്ത് ബലാത്സംഗത്തിനിരയായെന്ന് പറഞ്ഞ സംഭവത്തില്‍ മയൂഖ ജോണിക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.