ട്വന്റി20 ലോകകപ്പ്രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യ,പാക്കിസ്ഥാന് പോരാട്ടം
ദുബായ്: ഈ വർഷത്തെ ട്വന്റി20 ലോകകപ്പിനു മുൻപേ ആവേശം വിതറി ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിൽ. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ് പ്രകാരമാണ് ടീമുകളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ന്യൂസീലൻഡ്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകളും യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഗ്രൂപ്പ്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവർക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകൾ കൂടി ചേരുന്നതാണ് ഒന്നാം ഗ്രൂപ്പ്.രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. ഇതിനു മുൻപ് 2019ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേരെത്തിയത്. ഇന്ത്യയാണ് ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന് ആതിഥേയത്വം വഹിക്കേണ്ടതെങ്കിലും ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ടൂർണമെന്റ് യുഎഇ, ഒമാൻ എന്നിവിടങ്ങളിലായി സംഘടിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തീരുമാനിച്ചിരുന്നു. സാങ്കേതികമായി ടൂർണമെന്റിന്റെ ആതിഥേയർ ഇന്ത്യ തന്നെയായിരിക്കും.
ഒക്ടോബർ 17ന് ആരംഭിക്കുന്ന ടൂർണമെന്റ്, നവംബർ 14ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. യുഎഇ, ഒമാൻ എന്നിവിടങ്ങളിലായി നാലു വേദികളിലാണ് മത്സരങ്ങൾ നടക്കുക. ദുബായ് രാജ്യാന്തര സ്റ്റേഡിയം, ഷെയ്ഖ് സയിദ് സ്റ്റേഡിയം അബുദാബി, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് എന്നിവയാണ് വേദികൾ. മത്സരക്രമം ഉടൻ പ്രഖ്യാപിക്കുമെന്ന് ഐസിസി അറിയിച്ചു.ചട്ടപ്രകാരം ശ്രീലങ്കയും ബംഗ്ലദേശും യോഗ്യതാ റൗണ്ടിൽ മത്സരിച്ച് ലോകകപ്പിന് യോഗ്യത കണ്ടെത്തണം. യോഗ്യതാ റൗണ്ടിൽ അയർലൻഡ്, ഹോളണ്ട്, നമീബിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ശ്രീലങ്ക. സ്കോട്ലൻഡ്, പാപുവ ന്യൂഗിനി, ഒമാൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ബംഗ്ലദേശിന്റെ സ്ഥാനം.
രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ് പ്രകാരം 2021 മാർച്ച് 20ന് ഓരോ ടീമുകളുടെയും സ്ഥാനം ആധാരമാക്കിയാണ് ഗ്രൂപ്പുകളെ തിരഞ്ഞെടുത്തത്. ഐസിസി റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാർ നേരിട്ട് ‘സൂപ്പർ 12’ ഘട്ടത്തിലേക്ക് യോഗ്യത നേടി. റാങ്കിങ്ങിൽ ആദ്യ എട്ടിൽ ഉൾപ്പെടാതെ പോയതോടെയാണ് ശ്രീലങ്കയും ബംഗ്ലദേശും യോഗ്യതാ റൗണ്ട് കളിക്കേണ്ടി വരുന്നത്. യോഗ്യതാ റൗണ്ടിൽ മത്സരിക്കുന്നവരിൽ അയർലൻഡ്, ഹോളണ്ട്, നമീബിയ, ഒമാൻ, പാപുവ ന്യൂഗിനി, സ്കോട്ലൻഡ് എന്നീ ആറു ടീമുകൾ 2019ലെ ട്വന്റി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ മത്സരിക്കാൻ പ്രത്യേക യോഗ്യതാ റൗണ്ട് കളിച്ചെത്തിയവരാണ്.യോഗ്യതാ മൽസരങ്ങൾ കൂടുതലും മസ്ക്കറ്റിലെ സ്റ്റേഡിയത്തിലായിരിക്കും സംഘടിപ്പിക്കുന്നത്. ഫൈനൽ അടക്കമുള്ള മൽസരങ്ങൾക്ക് യുഎഇ വേദിയാകും. അതേസമയം, കോവിഡ് പശ്ചാത്തലത്തിൽ സ്റ്റേഡിയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വാക്സീൻ സ്വീകരിച്ചവർക്കു മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുമെന്നാണ് സൂചന.