സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം- കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ
കാസര്‍കോട്: സ്ത്രീധന സമ്പ്രദായം ഇസ്ലാമിനു അന്യമാണെന്നും സാമ്പത്തിക നിബന്ധനകള്‍ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറാന്‍ സമൂഹം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു മാസം മുതല്‍ ആറു വയസ്സുവരെയുള്ള കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും സ്ത്രീധന മരണങ്ങള് വര്‍ധിക്കുന്നതും ക്വട്ടേഷന്‍ സംഘങ്ങള്‍ പെരുകുന്നതുമെല്ലാം സമൂഹത്തിന്റെ ധാര്‍മ്മിക ശോഷണത്തിന്റെ സൂചനകളാണ്. സമൂഹത്തിന്റെ ധാര്‍മ്മികവത്കരണമാണ് ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം. മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിനു മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയൂ. പുതിയ തലമുറയെ നേരിന്റെയും നന്മയുടെയും പാതയില്‍ വഴി നടത്താനുള്ള പരിശ്രമങ്ങള്‍ നിരന്തരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്ലൈനിലായി നടക്കുന്ന പ്രൊഫ്സമ്മിറ്റില്‍ എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് കെ. വൈ നിസാമുദ്ധീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി.എന്‍ ജഅഫര്‍ സാദിഖ്, ഹാമിദലി സഖാഫി പാലാഴി, സി.എം സാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന പ്രൊഫ്സമ്മിറ്റില്‍ രാജ്യത്തെ വിവിധ പ്രൊഫഷണല്‍ ക്യാമ്പസുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.