കോവിഡിനെ’പാട്ടി’ലാക്കി നന്ദനപതിനൊന്നു വയസ്സുകാരി പാടിയത് എഴുപത്തഞ്ചിലേറെ ഗാനങ്ങൾ
കാഞ്ഞങ്ങാട് : കോവിഡ് മഹാമാരി മൂലം കുട്ടികൾക്കിടയിൽ ഒറ്റപ്പെടലും മാനസിക പിരിമുറുക്കവും പെരുകുമ്പോൾ
ആറാം തരം വിദ്യാർഥിനി പാടിയ എഴുപത്തിയഞ്ചിലധികം പാട്ടുകൾ ഇതിനകം തന്നെ ഹിറ്റായി. മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ പഠിക്കുന്ന വി.കെ. നന്ദന മനോഹരമായി പാടിയ പാട്ടുകളോരോന്നിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ കിട്ടിയത് നൂറുകണക്കിന് അഭിനന്ദനങ്ങൾ. മലയാളം , ഹിന്ദി ചലച്ചിത്ര ഗാനങ്ങൾക്കു പുറമെ ലളിത ഗാനങ്ങൾ ഭക്തിഗാനങ്ങൾ നാടൻ പാട്ടുകൾ എന്നിവയും ഈ കൊച്ചു മിടുക്കിയുടെ ഗാനശേഖരത്തിലുണ്ട്. കടൽപ്പാലം സിനിമയ്ക്കു വേണ്ടി വയലാർ രാമവർമ്മ ദേവരാജൻ ടീം ഒരുക്കി പി.ലീല പാടിയ മലയാളത്തിലെ എക്കാലത്തെയും ഹൃദ്യമായ
“ഉജ്ജയിനിലെ ഗായിക ഉർവ്വശിയെന്നൊരു മാളവിക…” എന്ന ഗാനത്തിനാണ് ഏറ്റവും കൂടുതൽ ലൈക്ക് കിട്ടിയത്. ഹിന്ദിയിൽ ഏക് ദുജേ കേലിയെ എന്ന ചലച്ചിത്രത്തിലെ “തേരേ മേരെ ബീച്ച് മേം …” എന്നു തുടങ്ങുന്ന ഗാനത്തിനും കിട്ടി നിരവധി കമന്റുകൾ. ഓൺലൈൻ പഠനത്തിൽ കുട്ടികളിലെ സർഗാത്മക പ്രവർത്തനങ്ങൾ പോഷിപ്പിക്കാനുള്ള വഴി അടഞ്ഞു കിടക്കുമ്പോഴാണ് ഈ പതിനൊന്നു വയസ്സുകാരി ഗാനലോകത്ത് പ്രതീക്ഷയാകുന്നത്. പുതിയ ഒരു പാട്ട് കേട്ടാൽ മണിക്കൂറുകൾക്കുള്ളിൽ അവൾ പാടി ഗ്രൂപ്പുകളിൽ പങ്കു വെക്കും. മധുരമൂറുന്ന പാട്ടുകൾ നന്ദനയുടെ ശബ്ദത്തിൽ കേൾക്കാൻ മാത്രം പാട്ടുകൾ ശേഖരിച്ച് അയച്ചു കൊടുക്കുന്നവരുമുണ്ട്. ഹൊസ്ദുർഗ് കലാക്ഷേത്രത്തിലും കണ്ണൂർ ജില്ലയിലെ ഗായകരുടെ കൂട്ടായ്മയായ ഫ്രന്റ്സ് ഗ്രൂപ്പിലും അംഗമാണ്. പ്രാദേശിക ചാനലുകളിൽ ഗാനങ്ങൾ ആലപിക്കാറുണ്ട്. നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിൽ വിദ്യാർഥിയാണ്. ഓരോ പാട്ടും പാടി കഴിഞ്ഞാൽ ഉടനെ ക്ലാസധ്യാപകൻ വിനോദ് കുമാർ കല്ലത്തിനും മറ്റധ്യാപകർക്കും അയച്ചു കൊടുക്കും. അവരിൽ നിന്ന് കിട്ടുന്ന അഭിനന്ദനങ്ങളാണ് പുതിയ പാട്ടുകൾ പാടാൻ പ്രേരിപ്പിക്കുന്നതെന്ന് അമ്മ ഷീന പറഞ്ഞു. പടന്നക്കാട് കുറുന്തൂരിൽ പ്രവാസിയായ ജനാർദ്ദനനാണ് അച്ഛൻ . മേലാങ്കോട്ട് സ്കൂളിലെ ആറാം തരം വിദ്യാർഥിനി നന്ദിത ഇരട്ട സഹോദരി.
ഫോൺ : 9207264405
പടം : വി.കെ.നന്ദന