പിഞ്ചുകുഞ്ഞിനെ ജീവനോടെ കെട്ടിത്തൂക്കിയത്കൊടിയ പീഡനത്തിന് ശേഷംപ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനുപിന്നാലെ, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. പ്രതി കുട്ടിയെ രണ്ടുവര്‍ഷമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയിരുന്നതായാണ് പോലീസ് പറയുന്നത്. കഴുത്തില്‍ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നുവെന്ന്, പ്രതിയായ അര്ജുന് മൊഴി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞമാസം 30-നാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അര്ജുന്(21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം അറിയുന്നത്. പ്രതിയെ തെളിവെടുപ്പിനായി ലയത്തില്‍ വന്‍ പോലീസ് സുരക്ഷയിലാണ് എത്തിച്ചത്. നാട്ടുകാര്‍ അക്രമാസക്തരായതോടെ വേഗം തെളിവെടുപ്പ് നടത്തി പോലീസ്സംഘം മടങ്ങി.
കെട്ടിത്തൂക്കിയത് ജീവനോടെ
കൃത്യം നടന്ന ദിവസം ലയത്തിലുള്ള ആണ്‍കുട്ടികള്‍ മുഴുവന്‍ മുടി വെട്ടുന്നതിനായി ലയത്തിന്റെ മറുവശത്ത് ഒത്തുചേര്‍ന്നിരുന്നു. ഇതിനിടയില്‍ ആരുമറിയാതെ കുട്ടിയുടെ അടുത്തെത്തിയ അര്ജുന്, വീട്ടില്‍ ആരുമില്ലെന്നുറപ്പാക്കി. ബലമായി പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി ബോധരഹിതയായി നിലത്തുവീണു. പരിഭ്രാന്തനായ അര്ജുന് കട്ടിലില്‍ കിടന്ന ഷാളുപയോഗിച്ച് വാഴക്കുല കെട്ടിയിടുന്ന കയറില്‍ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ പിടച്ച് കണ്ണ് പുറത്തേക്ക് തള്ളിവന്നെങ്കിലും മരിക്കുന്നതുവരെ അര്ജുന് അവിടെ നിന്നു. പിന്നീട് കുട്ടിയുടെ കണ്ണുകള്‍ തിരുമ്മിയടച്ചശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ ലയത്തിനുപിന്നിലെ ചെറിയ ജനാലയിലൂടെ പുറത്തുകടന്നു. ഒന്നുമറിയാത്തപോലെ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്നു.
രണ്ടുവര്‍ഷത്തെ കൊടിയ പീഡനം
ആറുവയസ്സുകാരിയെ 2019 നവംബര്‍മുതല്‍ അര്ജുന് ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. അര്‍ജുനാണ് കുട്ടിയെ സ്കൂളില്‍ കൊണ്ടുപോയിരുന്നത്. ദിവസവും കൂടിയ തുകയ്ക്ക് പലഹാരങ്ങളും വാങ്ങിനല്‍കിയിരുന്നു. കുട്ടിയുടെ ശരീരഭാഗങ്ങളില്‍ ഇടയ്ക്ക് ചില മാറ്റങ്ങള്‍ വീട്ടുകാര്‍ കണ്ടിരുന്നെങ്കിലും വേണ്ടത്ര ശ്രദ്ധിച്ചില്ല. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തെല്ലാം അര്ജുന് കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചിരുന്നു. സദാസമയവും എല്ലാവരോടും വാചാലയായ കുട്ടി ഇക്കാര്യം മറച്ചുവെച്ചത് എന്തിനാണെന്ന് ഇതുവരെ വ്യക്തമല്ല.
കുടുക്കിയത് അയല്‍വാസിയുടെ മൊഴി
അസ്വാഭാവികമരണത്തിന് കേസെടുത്ത പോലീസ് പ്രദേശത്തെ മുഴുവന്‍ ആളുകളെയും ചോദ്യംചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ കുട്ടിയുടെ മരണാനന്തരചടങ്ങുകളില്‍ അര്ജുന് സജീവമായിരുന്നു.
കൊലപാതകം നടത്തിയ ദിവസം കുട്ടിയെ താന്‍ കണ്ടിരുന്നില്ലെന്നായിരുന്നു അര്‍ജുന്റെ മൊഴി. എന്നാല്‍, സമീപവാസിയായ യുവതി, അന്ന് ഉച്ചയ്ക്കുശേഷം അര്ജുന് കുട്ടിയുമായി വീട്ടിലിരിക്കുന്നത് കണ്ടതായി മൊഴി നല്കി. ഇതോടെയാണ് സംശയം തോന്നിയ പോലീസ് അര്‍ജുനെ വീണ്ടും വിളിച്ച് ചോദ്യംചെയ്തത്. മൊഴികള്‍ മാറ്റിമാറ്റി പറയാന്‍ തുടങ്ങിയ അര്ജുന്, ഒടുവില്‍ താനാണ് കൊലപാതകം ചെയ്തതെന്ന് സമ്മതിച്ചു.