അന്വേഷണം കൂടുതൽ പേരിലേക്ക്! കള്ളക്കടത്ത് സ്വർണം കവരാൻ ടിപി കേസ് പ്രതികൾ സഹായിച്ചുവെന്ന് അർജുൻ ആയങ്കി, തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു
കണ്ണൂർ: കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കണ്ണൂരിലെത്തിച്ചു. കസ്റ്റംസ് ഓഫീസിലാണ് എത്തിച്ചത്. ഇയാളെ അഴീക്കോട്ടെ വീട്ടിലും, കാർ ഒളിപ്പിച്ച ഇടങ്ങളിലും കൊണ്ടുപോയി തെളിവെടുക്കും.
കള്ളക്കടത്ത് സ്വർണം കവരാനും, ഒളിവിൽ കഴിയാനും ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും സഹായിച്ചെന്ന് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകി. ഇരുവർക്കും താൻ പ്രതിഫലം നൽകിയെന്നും അർജുൻ അന്വേഷണ സംഘത്തോട് പറഞ്ഞു.
അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയേയും, ഷാഫിയേയും കസ്റ്റംസ് ചോദ്യം ചെയ്യും. അതേസമയം കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കൊടുവള്ളി സ്വദേശികളായ അറ് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.