കാസര്‍കോട്: തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാരനുമായ മന്‍സൂര്‍ അലി (55)യെ തലക്കടിച്ച് കൊലപ്പെടുത്തി പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനും 75,000 രൂപ പിഴയടക്കാനും മൂന്നാം പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. രണ്ടാം പ്രതി കര്‍ണാടക ബണ്ട്വാള്‍ കറുവത്തടുക്ക മിത്തനടുക്കയിലെ അബ്ദുല്‍ സലാം (30), അബ്ദുല്‍ സലാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മൂന്നാം പ്രതി മന്ത്രവാദിയും കര്‍ണാടക ഹാസന് സ്വദേശിയുമായ രംഗണ്ണ (45) എന്നിവരെയാണ് കാസര്‍കോട് അഡീ. സെഷന്‍സ് ജഡ്ജ് ടി കെ നിര്‍മല ശിക്ഷിച്ചത്.
രണ്ടാം പ്രതി അബ്ദുല്‍ സലാമിന് 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവിനും 75,000 രൂപ പിഴയുമാണ് ശിക്ഷ.. ഇതുകൂടാതെ 397 വകുപ്പ് പ്രകാരം (കവര്‍ച്ച) ഏഴ് വര്‍ഷം കഠിന തടവിനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. മൂന്നാം പ്രതി രംഗണ്ണയെ 212-ാം വകുപ്പ് പ്രകാരം രണ്ട് വര്‍ഷം തടവും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. 213-ാം വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ മൂന്നു വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതി.
ഒന്നാം പ്രതി 75,000 രൂപ പിഴയടച്ചാല്‍ അതില്‍ നിന്നും 50,000 രൂപ കൊല്ലപ്പെട്ട മന്‍സൂര്‍ അലിയുടെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ് അനുഭവിക്കണം. മൂന്നാം പ്രതി 50,000 രൂപ പിഴയടച്ചാല്‍ അതില്‍ നിന്നും 25,000 രൂപ മന്‍സൂര്‍അലിയുടെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിലുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധികം തടവ് അനുഭവിക്കണം .
കേസിലെ ഒന്നാം പ്രതി തമിഴ്നാട് പുതുക്കൈ അത്താണി അഗ്രഹാര കുടിയിരിപ്പു കോളനിയിലെ മാരിമുത്തു എന്ന ശ്രീധരന് എന്ന മുഹമ്മദ് അഷ്റഫ് (45) വിചാരണക്കിടയില്‍ ഒളിവില്‍ പോയതിനാല്‍ ഇയാള്‍ക്കെതിരെയുള്ള കേസ് നിലനില്ക്കും.
കൊല്ലപ്പെട്ട മന്‍സൂര്‍ അലിയെ പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഒന്നും രണ്ടും പ്രതികള്‍ ബായാര്‍പദവിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബായാര്‍പദവില്‍ നിന്നും ഒന്നാം പ്രതിയുടെ ഓംനി വാനില്‍ കല്ലക്കട്ട എന്ന സ്ഥലത്തെത്തിക്കുകയായിരുന്നു. ഒന്നാം പ്രതി ഓംനി വാനില്‍ കരുതിയിരുന്ന മുളകുപൊടി മന്‍സൂര്‍ അലിയുടെ കണ്ണില്‍ വിതറിയ ശേഷം രണ്ടു പ്രതികളും തലക്കടിച്ച് ഗുരുതരമായി പരിക്കേല്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന് കേസ്. മന്‍സൂര്‍ അലിയുടെ കൈയ്യില്‍ നിന്നും 2,40,000 രൂപയും നോക്കിയ കമ്പനിയുടെ മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
കുമ്പള സി ഐയായിരുന്ന വി വി മനോജ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്, അഡ്വ. കെ പി പ്രദീപ് കുമാര്‍ എന്നിവര്‍ ഹാജരായി. മന്‍സൂര്‍ അലിയുടെ ഭാര്യ സക്കീന എന്ന റസീനയുള്‍പെടെ 68 സാക്ഷികളില്‍ 44 പേരെയാണ് വിസ്തരിച്ചത്. കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ രണ്ടും മൂന്നും പ്രതികള്‍ക്കുള്ള ശിക്ഷ ഈ മാസം 20ന് പ്രഖ്യാപിക്കും. 2017 ജനുവരി 25ന് ഉച്ചയ്ക്ക് 1.10 മണിയോടെയാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട മന്‍സൂര്‍ അലിയുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഇരയ്ക്കുള്ള നഷ്ടപരിഹാരം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.