ഇന്ധനവിലയിൽ പ്രതിഷേധിച്ച് സംയുക്ത സമര സമിതിയുടെ ചക്ര സ്തംഭന സമരം ജനകീയമായി.
അമ്പലത്തറ: ഇന്ധന വിലയിൽ കേന്ദ്രസർക്കാരിന്റെ കൊള്ളലാഭം കൊയ്യലിനെതിരെ അമ്പലത്തറയിൽ സംയുക്ത സമര സമിതിയുടെ ചക്രസ്തംഭന സമരം ജനകീയമായി.ടൗണിലേക്ക് പ്രവേശിച്ച എല്ലാ വാഹനങ്ങളും 15 മിനിറ്റ് നേരത്തേക്ക് നിശ്ചലമായി,റോഡിൽ നിർത്തിയിട്ട വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു.ഇന്ധന വിലക്കയറ്റം കാരണം പ്രവർത്തന ചെലവിൽ ഉണ്ടാവുന്ന ഭീമമായ വർധന മോട്ടോർ വാഹനമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ജനങ്ങൾക്ക് സഹായം നൽകേണ്ട സന്ദർഭത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് മേഖലയിൽ ഉപജീവനം നയിക്കുന്ന കോടിക്കണക്കിന് തൊഴിലാളികളുടെ തൊഴിലും വരുമാനവുമാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധന നഷ്ടപ്പെടുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലയിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്, എന്നാൽ കേന്ദ്രസർക്കാർ എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ നികുതികൾ ചുമത്തി വിലക്കുറവിന്റെ നേട്ടം ഇല്ലാതാക്കുകയാണ്. അധികാരത്തിലെത്തിയാൽ ഒരു ലിറ്റർ പെട്രോൾ 50 രൂപയ്ക്കും ഡീസൽ 40 aരൂപക്കും ലഭ്യമാക്കുമെന്ന് ഉറപ്പുനൽകിയവർ ക്രൂഡോയിൽ വില ബാരലിന് 70.45 ഡോളറായി കുത്തനെ കുറഞ്ഞപ്പോൾ ഇന്ധന വില ലിറ്ററിന് നൂറുരൂപയിൽ എത്തിച്ചിരിക്കുകയാണ്. പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലയും പതിന്മടങ്ങായാണ് വർധിച്ചത്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനമൂലം ബസ്, ഓട്ടോറിക്ഷ തുടങ്ങിയ സേവനങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്ന് പറയാനാകാത്ത അവസ്ഥയിലാണെന്നും സമരത്തിൽ പങ്കെടുത്ത് സംസാരിച്ച നേതാക്കൾ പറഞ്ഞു.സി, ബാബുരാജ് സമരം ഉൽഘാടനം ചെയ്തു. എ.വി.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ സബിതാ,മജീദ് അമ്പലത്തറ, വി, കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ, അനിൽ വൈരക്കോട്ട് തുടങ്ങിയവർ സംസാരിച്ചു.