ന്യൂ ദൽഹി; രാജ്യസഭാ മാർഷൽമാർക്ക് സൈനിക ഉദ്യോഗസ്ഥരുടേതിനു സമാനമായ യൂണിഫോം നൽകിയത് വിവാദമായതോടെ തീരുമാനം പുനഃപരിശോധിക്കുമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു രാജ്യ സഭയെ അറിയിച്ചു. കരസേനാ മുൻ മേധാവി ജനറൽ വി പി മല്ലിക്കടക്കം നിരവധി പ്രമുഖർ മാർഷൽമാരുടെ പുതിയ യൂണിഫോമിനെ വിമർശിച്ചിരുന്നു.
വെളുത്ത ‘ബന്ദ്ഗല’ കോട്ടും തലപ്പാവുമായിരുന്നു മാർഷൽമാരുടെ വേഷം. ബ്രിട്ടീഷ് ഭരണകാലത്ത് തുടങ്ങിയ രീതിയാണിത്. വെങ്കയ്യ നായിഡു സഭാധ്യക്ഷനായതോടെ ഇത് മാറ്റുന്നതിന് നീക്കമാരംഭിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്. ബ്രിഗേഡിയർ റാങ്കുമുതലുള്ള സൈനികോദ്യോഗസ്ഥർ ധരിക്കുന്ന മുദ്രയും സ്വർണ കിന്നരിയുമുള്ള ‘പീക്ഡ്’ ക്യാപ്പും തോൾനക്ഷത്രവും അടങ്ങുന്ന സൈനിക മാതൃകയിലാണ് പുതിയ യൂണിഫോം.
സഭയുടെ 250–-ാം സമ്മേളനത്തിന് തുടക്കമായ തിങ്കളാഴ്ച ഈ വേഷത്തിൽ മാർഷൽമാരെ കണ്ടപ്പോൾ പലരെയും അത്ഭുതപ്പെടുത്തി. പട്ടാളനിയമം നടപ്പാക്കിയോ എന്ന് കോൺഗ്രസ് അംഗം ജയ്റാം രമേശ് ചോദിച്ചു. പ്രധാന സന്ദർഭത്തിൽ അപ്രധാന ചോദ്യങ്ങൾ ഉയർത്തരുതെന്നായിരുന്നു നായിഡുവിന്റെ മറുപടി.
ഉയർന്ന സൈനിക ഉദ്യോഗസ്ഥരടക്കം വിമർശിച്ചതോടെയാണ് നായിഡു നിലപാട് മാറ്റിയത്. സൈനികരല്ലാത്തവർ സൈനിക യൂണിഫോമിനു സമാനമായ വസ്ത്രം ധരിക്കുന്നത് നിയമവിരുദ്ധവും സുരക്ഷാ വെല്ലുവിളിയുമാണെന്ന് ജനറൽ വി പി മല്ലിക് ട്വിറ്ററിൽ പറഞ്ഞു. മറ്റുചില ഉദ്യോഗസ്ഥരും രംഗത്തുവന്നു. രാജ്യസഭയിൽ നാല് മാർഷൽമാരാണുള്ളത്. കടലാസുകൾ എത്തിക്കുന്നതടക്കം സഭാധ്യക്ഷന് സഹായികളായി നിൽക്കുകയാണ് ജോലി. സൈനിക–- പൊലീസ് മാതൃകയിലുള്ള യൂണിഫോം പാർലമെന്റ് മന്ദിരത്തിൽ അനുവദനീയമല്ല.
തോക്ക് അടക്കമുള്ള ആയുധങ്ങൾക്കും വിലക്കുണ്ട്. സുരക്ഷാവിഭാഗത്തിലുള്ളവർക്കുപോലും പ്രത്യേക നിറത്തിലുള്ള ബന്ദ്ഗല കോട്ടാണ് വേഷം…