‘പ്രാണവായു ഇനി കിട്ടാക്കനിയാകില്ല..’അനന്തപുരത്ത് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത് വനിതകളുൾപ്പെട്ട ഏഴംഗസ്വകാര്യ കൂട്ടായ്മ..കാസർകോട് ജില്ലക്ക് പ്രതീക്ഷ നൽകി ‘സപ്ത ‘
കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിശ്ചയദാർഢ്യത്തോടെയുള്ള ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബുവിന്റെ ചടുലനീക്കങ്ങൾ ഒന്നൊന്നായി വിജയത്തിലേക്ക്. രോഗ ബാധിതരുടെ ജീവൻ രക്ഷിക്കാനായി പ്രാണവായുവിന് വേണ്ടി നെട്ടോട്ടമോടിയ ജില്ലയിൽ സ്വകാര്യ മേഖലയിൽ കൂടി ഓക്സിജൻ പ്ലാന്റ് വരുന്നു. ഇതിനായി കുമ്പള അനന്തപുരം വ്യവസായ ന്എസ്റ്റേറ്റിലെ 50 സെന്റ് ഭൂമി 7 പേരടങ്ങിയ ‘സപ്ത ഓക്സിജൻ
സൊലൂഷൻസ് ‘ എന്ന സ്വകാര്യ കമ്പനിക്കു കൈമാറിക്കഴിഞ്ഞു . ആധുനിക രീതിയിൽ നിർമിക്കുന്ന പ്ലാന്റിന് 3 കോടിയിലേറെ രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ ചട്ടഞ്ചാലിൽ നിർമിക്കുന്ന ജില്ലയിലെ ആദ്യത്തെ ഓക്സിജൻ പ്ലാന്റിന്റെ നിർമാണ പ്രവൃത്തി തുടങ്ങിയതിനു പിന്നാലെ അനന്തപുരത്ത് സപ്ത യുടെ നിർമാണവും തുടങ്ങിക്കഴിഞ്ഞു.
നീലേശ്വരം, ചെറുവത്തൂർ സ്വദേശികളായ 3 സ്ത്രീകൾ ഉൾപ്പെടെ 7 പേരാണ് സപ്തയെ നയിക്കുന്നത്. ഓക്സിജൻ ഫില്ലിംഗ് കേന്ദ്രം ഒരുക്കാനായിരുന്ന് ഇവർ മാസങ്ങൾക്കു മുൻപേ പദ്ധതി തയാറാക്കിയത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ മംഗളൂരുവിൽ നിന്നു ഓക്സിജൻ ലഭിക്കാത്തതും കോവിഡ് ബാധിതർക്കു ഓക്സിജൻ കിട്ടാത്തതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയും പ്രയാസവും തിരിച്ചറിഞ്ഞതോടെയാണു ഓക്സിജൻ പ്ലാന്റ് തന്നെ സ്ഥാപിക്കാൻ ഇവരെ പ്രേരിപ്പിച്ചത്. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ കെ സജിത്ത് കുമാറിന്റെയും എല്ലാവിധ സഹായങ്ങളും ഉപദേശങ്ങളും ലഭിക്കുന്നുവെന്നു നീലേശ്വരത്തെ പി.വി.ജിജേഷ് പറഞ്ഞു.ജിജേഷിന് പുറമെ എം, സുമേഷ്, കെ പി നൈജു, വി. രണ്യ, സി. എച്ച്. രെജ്മ, ടി സുജിത, കെ വിനു എന്നിവരുമാണ് കമ്പനിയെ നയിക്കുന്ന സംഘത്തിലുള്ളത്.
1.75 കോടി വിലമതിക്കുന്ന പ്ലാന്റിലേക്കുള്ള മെഷീനുകൾ മുംബൈയിലെ സ്വകാര്യ കമ്പനിയിൽ നിന്നാണു എത്തേണ്ടത്. 5 മാസത്തിനുള്ളിൽ പ്ലാന്റ് പൂർത്തിയാക്കി ജില്ലയിലെ ആശുപത്രികളിലേക്കും മറ്റും ഓക്സിജൻ ഇവിടെ നിന്നു നൽകാനാകുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. ദിവസത്തിൽ 7 ക്യുബിക് ശേഷിയുള്ള 514 സിലിണ്ടർ നിറയ്ക്കാൻ സാധ്യമാകുന്ന രീതിയിലുള്ള പ്ലാന്റ് ആണ് പണിയുന്നത്. ഇതിനായി 750 സിലിണ്ടറുകൾ വാങ്ങും.
ചട്ടഞ്ചാൽ, അനന്തപുരം പദ്ധതികൾക്ക് പുറമെ ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കും.ഈ പ്ലാന്റുകളിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ കൂടി ലഭ്യമാകുമ്പോൾ ഇക്കാര്യത്തിൽ ജില്ല സ്വയം പര്യാപ്തത നേടുമെന്ന് ജില്ലാ കളക്ടർ
പറഞ്ഞു.