ചട്ടഞ്ചാലിലെ ലൈഫിന് സ്പീഡായി6.64 കോടി ചിലവിൽ 44വീടുകൾ കുടിവെള്ളത്തിന് കിഫ്ബി സഹായം..പ്രീ ഫാബിൽ സംസ്ഥാനത്തെ ആദ്യ സംരംഭം
കാസർകോട് :ചട്ടഞ്ചാല്‍–ദേളി പാതയിലെ ബെണ്ടിച്ചാല്‍ കൊറക്കുന്ന് മൊട്ടയില്‍ ലൈഫ് മിഷന് ഫ്ളാറ്റ് സമുച്ചയം ഒരുങ്ങുന്നു. 44 കുടുംബങ്ങള്‍ക്കായി 6.64 കോടി രൂപയുടെ പ്രീഫാബ് സാങ്കേതിക വിദ്യയില്‍ തയ്യാറാക്കുന്ന കെട്ടിടമാണ് ഉയരുന്നത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.
ചെമ്മനാട് പഞ്ചായത്തിന്റെ ഒരേക്കര്‍ സ്ഥലത്താണ് നാലുനില കെട്ടിടം. കനം കുറഞ്ഞതും ബലമേറിയതുമായ ഉരുക്കുപാനല് യോജിപ്പിച്ചാണ് കെട്ടിടത്തിന്റെ ചുമരും മേല്‍ക്കൂരയും തയ്യാറാക്കുന്നത്. നിര്‍മാണക്കമ്പനിയുടെ ഹൈദരാബാദിലെ സൈറ്റില്‍ നിന്നും എത്തിക്കുന്ന പാനലുകള്‍ ഇവിടെ കൂട്ടിയോജിപ്പിക്കും. യുപിക്കാരായ വിദഗ്ദ തൊഴിലാളികളാണ് വേണ്ടത്. ലോക്ഡൗണും കനത്തമഴയും പ്രവൃത്തിയെ ബാധിച്ചതായി ലൈഫ്മിഷന് ജില്ലാ കോ ഓഡിനേറ്റര്‍ എം വത്സന് പറഞ്ഞു. എങ്കിലും പണി പുന:രാരംഭിച്ചു. ആവശ്യമായ തുക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. സാധന സാമഗ്രികള്‍ 80 ശതമാനവും സ്ഥലത്ത് എത്തി.
2 മുറിയുള്ള 44 വീട്
മൊത്തം 26,848 ചതുരശ്രഅടി കെട്ടിടത്തില്‍ 511 ചതുരശ്രഅടി വലിപ്പമുള്ള 44 വീടാണുള്ളത്. രണ്ട് ബെഡ്റൂം, ഹാള്‍, അടുക്കള, ബാല്‍ക്കണി, ശുചിമുറിഎന്നിവ ഉള്‍പ്പെടുന്നതാണിത്. അരികില്‍ അങ്കണവാടി, വായനശാല, വയോജന പരിപാലനകേന്ദ്രം, കോമണ്റൂം, സിക്ക് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോര്‍ജ സംവിധാനം എന്നിവയുമുണ്ടാകും. താഴത്തെ നിലയിലെ രണ്ട് വീട് ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കാണ്. കിഫ്ബിയുടെ സാമ്പത്തികസഹായത്തോടെ കുടിവെള്ളം എത്തിക്കും.
തൃശൂര്‍ ജില്ലാ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ ഹൈദരാബാദ് പെന്നാര്‍ ഇന്‍ഡസ്ട്രീസാണ് നിര്‍മാണം നടത്തുന്നത്. പ്രീഫാബ് ശൈലിയില്ലെ സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്.