മാട്രിമോണിയൽ സൈറ്റുകൾ വഴി പെൺകുട്ടികളെ വലവീശി പിടിക്കും, ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം മുങ്ങും; 12 യുവതികളെ പീഡിപ്പിച്ച മെക്കാനിക്കൽ എഞ്ചിനീയർ പിടിയിലായി
മുംബൈ : മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുണ്ടാക്കി പെൺകുട്ടികളെ വശീകരിച്ച് വീഴ്ത്തി പീഡിപ്പിച്ചിരുന്ന എഞ്ചിനീയർ പിടിയിൽ. കരൺ ഗുപ്ത എന്ന മഹേഷ് ആണ് നവി മുംബയ് പൊലീസിന്റെ പിടിയിലായത്. ഇയാൾക്ക് വേണ്ടി കഴിഞ്ഞ നാല് മാസമായി പൊലീസ് വ്യാപക അന്വേഷണം നടത്തുകയായിരുന്നു.കുറഞ്ഞത് 12 യുവതികളെയെങ്കിലും ഇയാൾ ഇത്തരത്തിൽ കബളിപ്പിച്ച് പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്. ഇയാളുടെ ഇരകളെല്ലാം വിദ്യാഭ്യാസവും ഉയർന്ന ജോലിയുമുളള യുവതികളായിരുന്നു.വെബ്സൈറ്റിലൂടെ യുവതികളുമായി ചങ്ങാത്തത്തിലാകുന്ന മഹേഷ് പിന്നീട് ഇവരുടെ ഫോൺ നമ്പർ ചോദിച്ച് വാങ്ങുകയും ഇവരെ പബ്ബുകളിലോ റസ്റ്റോറന്റുകളിലോ മാളുകളിലോ വച്ച് കണ്ടുമുട്ടിയ ശേഷം പിന്നീട് പീഡിപ്പിക്കുകയായിപുന്നു പതിവ്.ഓരോ പെൺകുട്ടികളെ കാണാനും ഇയാൾ ഓരോ ഫോൺനമ്പർ ഉപയോഗിച്ചിരുന്നു. മികച്ച ഹാക്കറുമാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ഇയാളെക്കുറിച്ച് കൂടുതൽ പരാതികൾ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇയാളെ കോടതിയിൽ ഹാജരാക്കിയതായും പൊലീസ് അറിയിച്ചു.