സി.കെ ജാനുവിന് പണം നല്കിയ സുരേന്ദ്രനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത
കോഴിക്കോട് :എൻ.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട് സി.കെ ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കൂടുതൽ തെളിവ് പുറത്തുവിട്ട് പ്രസീത അഴീക്കോട്. പത്ത് ലക്ഷം രൂപ സി കെ ജാനുവിന് നൽകാനെത്തുന്നതിന് മുമ്പ് പല തവണ പ്രസീതയെ സുരേന്ദ്രൻ വിളിക്കുന്നതിന്റെ കോൾ റെക്കോർഡുകളാണ് പുറത്തായത്. പ്രസീതയുടെ ഫോണിൽ നിന്ന് ജാനു സുരേന്ദ്രന്റെ സെക്രട്ടറിയുമായും സംസാരിച്ചു.
സുരേന്ദ്രനെതിരെ ആരോപണം ഉമ്മയിച്ചതിന് പിന്നാലെ ബി.ജെ.പി.ക്കാര് തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നും പ്രസീത നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണു കൂടുതല്‍ ഉപദ്രവിച്ചാല്‍ രേഖകള്‍ പുറത്തു വിടുമെന്ന് പ്രസീത മുന്നറിയിപ്പ് നൽകുയിരുന്നു. കൂടുതൽ പ്രകോപിപ്പിക്കുകയും അവഹേളിക്കുകയും ചെയ്താൽ പിന്നെ ആദർശം പറഞ്ഞ് പുറത്തിറങ്ങി നടക്കാനാവില്ലെന്നും പ്രസീത പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ തെളിവ് പുറത്ത് വിട്ടത്.
ഹൊറൈസൺ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലേക്ക് എത്താൻ സുരേന്ദ്രന്റെ സെക്രട്ടറിയോട് പ്രസീതയുടെ ഫോണിൽ നിന്ന് ജാനു പറയുന്നുണ്ട്. ഈ മുറിയിൽ വച്ച് പത്ത് ലക്ഷം കൈമാറിയെന്നാണ് പ്രസീതയുടെ ആരോപണം. വിജയ യാത്രക്കിടെ മാർച്ച് മൂന്നിന് കോട്ടയത്ത് കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കാൻ പ്രസീതയോട് സുരേന്ദ്രൻ ആവശ്യപ്പെടുന്ന കോൾ റെക്കോർഡും പുറത്തുവന്നിട്ടുണ്ട്.