ബിജെപിയുടെ ഭീകരമുഖം ഇനിയും പുറത്തുവരും ; സുന്ദരയുടെ വെളിപ്പെടുത്തലില്പ്രതികരണവുമായി എകെഎം അഷ്റഫ്
കാസർകോട്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരായ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയെന്ന കെ സുന്ദരയുടെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ്. ഇത്തവണത്തെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കര്‍ണാടകയിലെ മന്ത്രിമാരുടേയും എംപിമാരുടേയും എംഎല്‍എമാരുടേയും പണമൊഴുക്കിന്റെ തെരഞ്ഞെടുപ്പായിരുന്നുവെന്ന് അഷ്റഫ് പറഞ്ഞു. ഓരോ വീടുകളിലും ബിജെപി ഭക്ഷ്യകിറ്റുകളും അത് വഴി പണവും നല്‍കിയിരുന്നുവെന്നും അഷ്റഫ് ആരോപിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ ബിജെപിയുടെ ഭീകര മുഖം പുറത്ത് വരുമെന്നും അഷ്റഫ് പറയുന്നു.‘ഇത് കേവലം സുന്ദരന്റെ വെളിപ്പെടുത്തല്‍ മാത്രമല്ല. ചില ബൂത്തുകളില്‍ അവസാനം നാല്, അഞ്ച് തിയ്യതികളില്‍ വോട്ടര്‍മാര്‍ക്ക് കിറ്റും പണവും അടക്കം നല്കിയ സംഭവങ്ങളുണ്ടായിരുന്നു. ജനങ്ങള്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. കിറ്റിനകത്ത് 5000 രൂപയാണ് ഓരോ വീടുകളിലും എത്തിച്ചത്. ബിജെപി പണം മുടക്കലില്‍ കര്‍ണാടകയില്‍ നിന്നുള്ള ആര്‍എസ്എസ് ഇടപെടല്‍ വളരെ വലുതായിരുന്നു. അതില്‍ അന്വേഷണം നടത്തിയാല്‍ കേരളം ഞെട്ടുന്ന ബിജെപിയുടെ ഭീകര മുഖം പുറത്ത് വരും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു സുന്ദര. അദ്ദേഹത്തിന് അവിടെ കുടുംബ വോട്ടുകളുണ്ട്. ഇപ്രാവശ്യവും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ നാടകീയ സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. സ്മൃതി ഇറാനി അടക്കം മന്ത്രിമാര്‍ അവിടെയെത്തി. ഇനിയും അന്വേഷണം നീണ്ടാല്‍ സുന്ദര വെളിപ്പെടുത്തിയതിന്റെ ഇരട്ടി പുറത്ത് വരും.’ എകെഎം അഷ്റഫ് പറഞ്ഞു.ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതെന്നായിരുന്നു കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തിയത്. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന് മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.‘അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന് പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന് ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്ട്സ്ആപ്പ് ഉള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന് ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.’ സുന്ദര വെളിപ്പെടുത്തി.സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കവെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദര. അന്ന് 467 വോട്ടുകളാണ് സുന്ദരയ്ക്ക് ലഭിച്ചത്. ആ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രന് 89 വോട്ടുകളുടെ വ്യത്യാസത്തിനായിരുന്നു രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.