ഓക്സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട്.സാങ്കേതിക വിദ്യ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ആശുപത്രികള്‍ക്ക് കൈമാറും.
കോഴിക്കോട് : കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആശുപത്രികളിൽ അടിക്കടിയുണ്ടാവുന്ന ഓക്സിജന്‍ ക്ഷാമത്തിന് പരിഹാരമായി നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഒരു ഓക്സിജൻ സിലിണ്ടറിൽ നിന്നും നാല് യൂണിറ്റുകൾ രൂപപ്പെടുത്തി ഓക്സിജൻ വിതരണം വിപുലപ്പെടുത്തുന്ന തികച്ചും സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് അറിയിച്ചു.
ഇതുവഴി ഓക്സിജൻ ലഭിക്കാതെ രോഗികൾ ബുദ്ധിമുട്ടുന്ന ദയനീയാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാൻ കഴിയും. കൂടാതെ രോഗിക്ക് ആവശ്യമായ അളവിൽ ഓക്സിജൻ്റെ വിതരണം ക്രമീകരിക്കാവുന്ന സംവിധാനവും ഈ യൂനിറ്റിൽ ഒരുക്കിയിട്ടുണ്ട്. രോഗിക്ക് നൽകിയ ഓക്സിജൻ്റെ അളവ് എത്രയാണെന്നും മനസിലാക്കാൻ കഴിയും. ഓക്സിജന്‍ നല്‍കുന്നത് ക്രമീകരിക്കുന്നതിനായി റെഗുലേറ്ററില്‍ പ്രത്യേക സ്പീഡ് കണ്ട്രോളറും ഘടിപ്പിച്ചിട്ടുണ്ട്.
നിലവിൽ ആശുപത്രികളിൽ ഒരു ഓക്സിജൻ സിലിണ്ടറിൽ നിന്നും ഒരു രോഗിക്ക്മാത്രമാണ് ഓക്സിജൻ നൽകാൻ കഴിയുന്നത്. മറ്റ് രോഗികൾ സിലിണ്ടറിനായി കാത്തുകിടക്കേണ്ട സ്ഥിതിയുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാവും. ഒരു സിലിണ്ടറിൽ നിന്നും കൂടുതൽ രോഗികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്ന ഈ സാങ്കേതിക വിദ്യ ആരോഗ്യ വകുപ്പിൻ്റെ അനുമതിയോടെ ആശുപത്രികൾക്ക് കൈമാറും. ഓക്സിജൻ ക്ഷാമം നേരിടുന്ന ആശുപത്രികൾക്കാവും മുൻഗണന നൽകുക. സംസ്ഥാനത്തൊട്ടാകെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
പോപുലര്‍ ഫ്രണ്ട് രാജസ്ഥാന് സംസ്ഥാന ഘടകത്തിന്റെ നേതൃത്യത്തിൽ രൂപം കൊടുത്ത സമാന സ്വഭാവത്തിലുള്ള സംവിധാനം ഷാപുരയിലെ മെഡിക്കൽ സംഘം പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭില്‍വാര ജില്ലയിലെ പല ആശുപത്രികളിലും
ഈ ഓക്സിജന്‍ റെഗുലേറ്റർ ഇപ്പോൾ ഉപയോഗിച്ചുവരുന്നുണ്ട്. കോവിഡ് കാലത്ത് സംഘടന നടത്തിവരുന്ന സേവന പ്രവർത്തനങ്ങൾക്കിടയിലാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പുതിയ സാങ്കേതിക വികസിപിച്ചെടുത്തതെന്ന് പി പി റഫീഖ് പറഞ്ഞു.