കോവിഡ് ലോക്ക് ഡൗണിൽ കേരളത്തിലേക്ക്ഒഴുകുന്നത് കർണാടക മദ്യം,തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 12,000 രൂപയുടെ വിദേശമദ്യം പിടിച്ചു
മംഗളൂരു : കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച വിദേശമദ്യം പിടിച്ചു. മംഗളൂരുവില്‍നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിന്റെ ഡി എല്‍ -2 ബോഗിയില്‍ സീറ്റനടിയില്‍ പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ചനിലയിലായിരുന്നു മദ്യം. മംഗളൂരു ആര്.പി.എഫ്. ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് 12,135 രൂപ വിലവരുന്ന 34 കുപ്പി മദ്യവും 51 പായ്ക്കറ്റ് മദ്യവും പിടികൂടിയത്. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട തീവണ്ടി മഞ്ചേശ്വരം സ്റ്റേഷനടുത്തെത്തിയപ്പോഴാണ് മദ്യം കണ്ടെത്തിയത്. മദ്യം കടത്തിയ ആളെ കണ്ടെത്താനായില്ല.
മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ മദ്യക്കുപ്പികള്‍ പരിശോധിച്ചു. 750 എം.എല്‍. വരുന്ന 34 കുപ്പി വിസ്കി, 180 എം.എല്‍. വരുന്ന 20 വിസ്കി പായ്ക്കറ്റുകള്‍, 90 എം.എല്‍. വരുന്ന 31 വിസ്കി പായ്ക്കറ്റുകള്‍ എന്നിവയാണ് പ്ലാസ്റ്റിക് കവറില്‍ ഉണ്ടായിരുന്നത്. കുമ്പള റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് മദ്യം കൈമാറി. ആര്.പി.എഫ്. ഉദ്യോഗസ്ഥരായ എന്‍.കെ.ശശി, എം.രാജീവന്, വി.വി.ശശിധരന്, വീണ ഗണേഷ് എന്നിവരാണ് മദ്യം പിടിച്ചത്.