മലപ്പുറം: ആൾക്കൂട്ട ആക്രമണത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത യുവാവുമായി പ്രണയത്തിലായിരുന്ന പെൺകുട്ടിയെ വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില ഗുരുതരമാണ്.
പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ ആണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ മരിച്ചത്. പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഞായറാഴ്ച ദിവസം ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നുവെന്നും ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നുമാണ് ഷാഹിറിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷാഹിറിന്റെ അനിയന് ഷിബിലന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം നബിദിന പരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തും എത്തിയിരുന്നു. തുടര്‍ന്ന് ഷാഹിറിന് ഒരു ഫോണ്‍ കോള്‍ വരികയും പിന്നാലെ അവിടെത്തിയ സംഘം രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവെച്ച് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് വീട്ടിലെത്തിയ ഷാഹിര്‍ വധഭീഷണിയുണ്ടെന്ന് പറഞ്ഞ് എല്ലാവരുടെയും മുന്നില്‍വച്ച് വിഷം എടുത്ത് കുടിക്കുകയായിരുന്നെന്ന് ബന്ധു ആരോപിക്കുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.