കാസർകോട് ജനറൽ ആശുപത്രിയിൽ രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റ് ജൂണ്‍ ഒന്നിന് തുറക്കും
കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സജ്ജീകരിച്ച രക്തഘടകങ്ങള്‍ വേര്‍തിരിക്കുന്ന യൂണിറ്റ് ജൂണ്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും. വ്യാഴാഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. 2011-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് യൂണിറ്റിനുള്ള ഉപകരണങ്ങള്‍ ആസ്പത്രിയില്‍ എത്തിക്കുന്നത്. ഭൗതികസാഹചര്യങ്ങളുടെ കുറവ് മൂലം വൈകിയ യൂണിറ്റിനാണ് ഇപ്പോള്‍ ജീവന് വെയ്ക്കുന്നത്. യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങാത്ത സംഭവം നേരത്തെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആവശ്യക്കാര്‍ ഏറെയുള്ള ചുവന്ന രക്താണുക്കളും പ്ലാസ്മയും വേര്‍തിരിക്കുന്ന പരീക്ഷണപ്രവര്ത്തനങ്ങളാണ് നടക്കുന്നത്. ഇത് വിജയകരമാണെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം അറിയിച്ചു. കമ്പനിയിലെ വിദഗ്ധര്‍ എത്തി നിര്‍ദേശങ്ങള്‍ നല്‍കും. ആകെ ഏഴുപേരാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യം. എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി അനുവദിച്ച നാല് ജീവനക്കാരും ആശുപത്രി വികസനസമിതി താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന മൂന്ന് ലാബ് ടെക്നീഷ്യന്മാരുമാണ് ജോലിക്കാര്‍. പുതുതായി നിയമിക്കുന്ന മൂന്നുപേരുടെ നിയമന നടപടികള്‍ തുടരുകയാണ്. ജൂണ്‍ ഒന്നോടെ ഇവര്‍ക്ക് നിയമനം നല്‍കും.
2016-ല്‍ ഉപകരണങ്ങള്‍ ലഭിച്ചെങ്കിലും മൂന്നുവര്‍ഷത്തിനുശേഷമാണ് സൂപ്രണ്ട് കെട്ടിടത്തിന് താഴ്ഭാഗം ബ്ലഡ് ബാങ്കിനായി നവീകരിച്ച് യൂണിറ്റ് ഇങ്ങോട്ട് മാറ്റിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. യൂണിറ്റിന് ലൈസന്‍സ് ലഭിക്കാനായുള്ള ഉപകരണങ്ങള്‍ കുറവ് വന്നതിനാല്‍ ബാക്കി ഉപകരണങ്ങള്‍ കാസര്‍കോട് വികസന പാക്കേജ് മുഖേനയാണ് ലഭ്യമാക്കിയത്. 87,70,000 രൂപ വിലവരുന്ന ഉപകരണങ്ങള്‍ സര്‍ക്കാര്‍ നേരിട്ടും 9,82,000 രൂപയുടെ ഉപകരണങ്ങള്‍ കാസര്‍കോട് വികസന പാക്കേജ് മുഖേനയുമാണ് ലഭ്യമാക്കി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 8,50,000 രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ച് ആസ്പത്രി വികസനസമിതി ഫണ്ടില്‍നിന്ന് 4,80,000 രൂപ ചെലവിട്ടാണ് വൈദ്യുതീകരണം നടത്തിയത്. കെട്ടിട നവീകരണത്തിനുശേഷം കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ചെന്നൈ വിഭാഗം പരിശോധന നടത്തിയിരുന്നു.
തുടര്‍ന്ന് മേയ് മാസത്തിലാണ് ഡല്‍ഹിയിലെ കേന്ദ്ര ഡ്രഗ്സ് സ്റ്റാന്റേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ലൈസന്‍സ് ലഭിച്ചത്.