കൊവിഡ് ചികിത്സയിലെ സിങ്ക് ഉപയോഗം വില്ലനോ? സ്റ്റെറോയിഡുകളുടെ ഉപയോഗം ബ്ലാക്ക് ഫംഗസിന് കാരണമാകുമെന്ന് വിദഗ്ദ്ധർ
ന്യൂഡൽഹി: മേയ് 22 വരെ ഇന്ത്യയിലുടനീളം കൊവിഡ് രോഗികളിൽ ഏകദേശം 9000 പേർക്ക് മ്യൂക്കോർമെെക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മണ്ണിലും ജെെവവസ്തുക്കളിലും കാണുന്ന ഒരുതരം പൂപ്പൽ മൂലം ഉണ്ടാകുന്ന ഈ രോഗം ബാധിച്ച് 212 പേർ മരിച്ചു. ഇതിൽ മഹാരാഷ്ട്രയിൽ 90ഉം ഗുജറാത്തിൽ 61ഉം പേർ ഉൾപ്പെടുന്നു.രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അനിയന്ത്രിതമായ പ്രമേഹം ഉളളവർ, ഉയർന്ന അളവിൽ സ്റ്റെറോയിഡ് ഉപയോഗിക്കുന്നവർ എന്നിവരിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്. എന്നാൽ രോഗപ്രതിരോധ ശേഷി കുറഞ്ഞ ചില കൗമാരക്കാരിലും ഈ രോഗം ഇപ്പോൾ കണ്ടുവരുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്നത്.തമിഴ്നാട്, ഗുജറാത്ത്, ഒഡീഷ, ബീഹാർ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, തെലങ്കാന, ചണ്ഡിഗഢ് എന്നിവിടങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധയെ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഫംഗസ് ബാധ തടയുന്നതിനായി നടപടികൾ കെെക്കൊളളണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.കൊവിഡ് ചികിത്സയിൽ അനനുരൂപമായി സ്റ്റെറോയിഡുകൾ ഉപയോഗിക്കുന്നതാണ് മ്യൂക്കോർമെെക്കോസിസ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പൗൾ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലാക്ക് ഫംഗസ് കേസുകൾ വർദ്ധിക്കുന്നത് പിന്നിലെ മറ്റു കാരണങ്ങൾ അന്വേഷിക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. കൊവിഡ് ചികിത്സയിൽ സിങ്കിന്റെ ഉപയോഗം അവസാനിപ്പിക്കണമെന്നും അവർ പറയുന്നു.ശരീരത്തിൽ സിങ്ക്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിദ്ധ്യം ബ്ലാക്ക് ഫംഗസിന് കാരണമാകുന്ന ഫംഗസുകൾക്ക് അനുയോജ്യമായ അന്തരീക്ഷം നൽകുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മുൻ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു. വ്യക്തമായ നിഗമനങ്ങളും വിശ്വസനീയമായ പരിഹാരങ്ങളും കണ്ടെത്തുന്നതിന് സിങ്കും മ്യൂക്കോർമെെക്കോസിസും തമ്മിലുള്ള ബന്ധം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.