ചീഫ് വിപ്പ് വിട്ട് നൽകും, രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐയുടെ നാല് മന്ത്രിമാര്‍
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനം നല്കാന് ധാരണയായി. അതേസമയം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്തും. ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുനല്‍കും. ഒറ്റ എംഎല്‍എ മാത്രമുള്ള കക്ഷികളുമായി മറ്റന്നാള്‍ സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തും. എകെജി സെന്ററില്‍ നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച് ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഗണേഷ് കുമാറും മന്ത്രിയായേക്കും
ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജുവും ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസ്ഥാനം പങ്കിട്ടേക്കും. രണ്ടര വര്‍ഷം വീതം ഇരുകക്ഷികള്‍ക്കും മന്ത്രിസ്ഥാനം നല്‍കാനുള്ള ചര്‍ച്ചകളാണ് തീരുമാനം. അന്റണി രാജുവിന് അഞ്ച് വര്‍ഷവും മന്ത്രി സ്ഥാനം നല്കി ഐഎന്‍എല്ലിന് ചീഫ് വിപ്പ് സ്ഥാനം നല്‍കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
കഴിഞ്ഞ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്ന കെബി ഗണേഷ് കുമാറും ഇത്തവണ മന്ത്രിയാകാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം ലഭിച്ച കോണ്‍ഗ്രസ് എസ് പ്രതിനിധി കടന്നപ്പള്ളി രാമചന്ദ്രന് മന്ത്രിയാകാന്‍ ഇടയില്ല. രണ്ട് മന്ത്രിസ്ഥാനം ചോദിച്ച ജോസ് കെ മാണിയുടെ പാര്‍ട്ടിക്ക് ഒരുമന്ത്രി സ്ഥാനം നല്‍കാനേ സാധ്യതയുള്ളു.
മേയ് 20നാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. ഇതിനുള്ള ഒരുക്കങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങ്.