പണമില്ല, പൊലീസ് കൈമലർത്തി, പോസ്റ്റ് മോർട്ടം ചെയ്യാൻ 35 കിലോമീറ്റർ മകളുടെ മൃതദേഹം ചുമന്ന് പിതാവ്
ഭോപ്പാൽ: പോസ്റ്റ് മോർട്ടം ചെയ്യാനായി മകളുടെ മൃതദേഹവുമായി പിതാവ് നടന്നത് 35 കിലോമീറ്റർ. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലാണ് സംഭവം. മൃതദേഹം കട്ടിലിൽ വച്ച് ചുമന്നാണ് പിതാവ് സിംഗ്രോളിയിലെ ആശുപത്രിയിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മെയ് അഞ്ചിനാണ് 16 കാരി ആത്മഹത്യ ചെയ്തത്. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. 35 കിലോമീറ്റർ അകലെയാണ് ഈ ആശുപത്രി.
സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബത്തിന് മൃതദേഹം കൊണ്ടുപോകാൻ വാഹനം ഒരുക്കാൻ സാധിക്കില്ലായിരുന്നു. മാത്രമല്ല, മൃതദേഹം ആശുപത്രിയിലെത്തിക്കാനുള്ള സഹായം പൊലീസും നിഷേധിച്ചു. ഇതോടെ കട്ടിലിൽ കെട്ടി ചുമക്കുകയല്ലാതെ ഇവർക്ക് മറ്റ് മാർഗമില്ലായിരുന്നു. ഏഴ് മണിക്കൂർ നടന്നാണ് പെൺകുട്ടിയുടെ പിതാവും നാട്ടുകാരും ആശുപത്രിയിലെത്തിയത്.
രാവിലെ ഒമ്പത് മണിക്ക് നടക്കാനാരംഭിച്ച ഇവർ വൈകീട്ട് നാലിനാണ് ആശുപത്രിയിലെത്തിയത്. മൃതദേഹം വച്ച കട്ടിൽ ചുമന്ന് വയ്യാതായിരിക്കുന്നു, പക്ഷേ ഇതല്ലാതെ ഞങ്ങൾക്ക് മുന്നിൽ മറ്റ് മാർഗമില്ല – പിതാവ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനെത്തിക്കാനുള്ള തുക ബജറ്റിൽ അനുവദിച്ചിട്ടില്ലെന്നും അതിനാൽ മറ്റ് മാർഗമില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ അരുൺ സിംഗ് പറഞ്ഞു