ബി.ജെ.പി. പൊട്ടിത്തെറിയുടെ വക്കില്‍; പാര്‍ട്ടി വിടാനൊരുങ്ങുന്ന നേതാക്കള്‍ സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്ന് അഭ്യൂഹം,
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു പിന്നാലെ ആഭ്യന്തര കലഹവും രൂക്ഷമായതോടെ സംസ്ഥാന ബി.ജെ.പി. പൊട്ടിത്തെറിയുടെ വക്കില്‍. പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിച്ച ചില നേതാക്കള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി സൂചന. സി.പി.എമ്മുമായി ചില നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണു വിവരം. അതൃപ്തിയുള്ള നേതാക്കള്‍ പാര്‍ട്ടി പിളര്‍ത്തി പുതിയ പാര്‍ട്ടി രൂപീകരിക്കാനുമുള്ള സാധ്യതയുമുണ്ട്.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും വി. മുരളീധരന്റെയും നേതൃത്വം അംഗീകരിക്കാത്ത വിഭാഗമാണ് ഇത്തരമൊരു നീക്കത്തിനു പിന്നില്‍. ഇതിന് ഇപ്പോള്‍ പാര്‍ട്ടിയുടെ നേതൃനിരയിലുള്ള ചിലരുടെ ആശീര്‍വാദവുമുണ്ട്. പഴയകാല ബി.ജെ.പി. സംഘപരിവാര്‍ നേതാക്കളും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കെ. സുരേന്ദ്രനെതിരേ കടുത്ത വിമര്‍ശനമുയരുന്നുണ്ട്. സുരേന്ദ്രനെ സഹായിക്കുന്ന വി. മുരളീധരനെതിരേയും ശക്തമായ പ്രതിഷേധം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് മുരളീധരന് നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളാണ് പാര്‍ട്ടിക്കു കിട്ടേണ്ടിയിരുന്ന നിക്ഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാക്കിയതെന്നാണ് പൊതുവികാരം.
സംസ്ഥാന സര്‍ക്കാരിനെതിരേ കേന്ദ്ര ഏജന്‍സികള്‍ക്ക് ഒന്നും ചെയ്യാനാകാത്തതും ഇവര്‍ പുകമറ സൃഷ്ടിക്കുകയാണെന്നുമുള്ള വികാരവും സി.പി.എമ്മിനും ഇടതുപക്ഷത്തിനും രക്തസാക്ഷി പരിവേഷം നല്‍കിയെന്ന് മുതിര്‍ന്ന നേതാക്കള്‍ക്കു വരെ അഭിപ്രായമുണ്ട്. നേമത്തെയും വട്ടിയൂര്‍ക്കാവിലെയും കഴക്കൂട്ടത്തെയും വോട്ടുകള്‍ കുറയാന്‍ ഇതു കാരണമായെന്ന് ആര്.എസ്.എസിനും അഭിപ്രായമുണ്ട്. കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനു കിട്ടേണ്ടിയിരുന്നബി.ജെ.പി. വോട്ടുകള്‍ വന്‍തോതില്‍ ചോര്‍ന്നു. 2016-ല്‍ വി. മുരളീധരന് മത്സരിച്ചേപ്പാള് ലഭിച്ചതിനേക്കാള്‍ ആറായിരം വോട്ടുകള്‍ കുറഞ്ഞു. ഇതേക്കുറിച്ച് ശോഭ തന്നെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴക്കൂട്ടത്തു ശോഭയുടെ സ്ഥാനാര്‍ഥിത്വം താമസിപ്പിച്ചതും ചില മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ അടിയൊഴുക്കുകളുമാണ് തോല്‍വിക്കു കാരണമെന്ന് ആരോപണമുണ്ട്. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ളവര്‍ ഇവിടെ പ്രചരണത്തിനെത്തിയിട്ടും താക്കോല്‍ സ്ഥാനത്തിരുന്ന ചിലരുടെ നിസഹകരണം ശ്രദ്ധിക്കപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.പി.എമ്മുമായി ചില മുതിര്‍ന്ന നേതാക്കള്‍ ധാരണ ഉണ്ടാക്കിയിരുന്നതായുള്ള സൂചനകളും ദേശീയ നേതൃത്വത്തിനുകിട്ടിയിട്ടുണ്ട്. ഈഴവ വോട്ടുകള്‍ വന്‍തോതില്‍ എല്‍.ഡി.എഫിലേക്കു പോയതിനു ഘടകകക്ഷിയായ ബി.ഡി.ജെ.എസിനോടു വിശദീകരണം തേടും. കിട്ടുമെന്ന പ്രതീക്ഷിച്ചിരുന്ന എന്‍.എസ്.എസ്. വോട്ടുകള്‍ പാര്‍ട്ടിക്കു കിട്ടാനുള്ള ഏകീകരണം നടത്താഞ്ഞതിനെത്തുടര്ന്ന് ഈ വോട്ടുകള്‍ യു.ഡി.എഫിനാണ് കിട്ടിയതെന്നുമാണ് ദേശീയ നേതൃത്വത്തിന്റെ വിയിരുത്തല്.