താന്‍ ബിജെപി വോട്ടുകച്ചവടത്തിന്റെ ഇരയാണ്തുറന്നുപറഞ്ഞ് ഒ കെ വാസു
കണ്ണൂര്‍:ബിജെപി വോട്ടുകച്ചവടം എല്ലാക്കാലത്തുമുള്ളതാണെന്നും താന്‍ അതിന്റെ ഇരയാണെന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ ബിജെപി നേതാവുമായ ഒ കെ വാസു. കുപ്രസിദ്ധമായ വടകര- ബേപ്പൂര്‍ മോഡല്‍ അരങ്ങേറിയ 1991ലാണ് കേരളത്തില്‍ ബിജെപിയുടെ വോട്ടുകച്ചവടത്തിനു തുടക്കമായതെന്നും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
വെളിപ്പെടുത്തല്‍ ഇങ്ങനെ:
1991-ല്‍ പെരിങ്ങളം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു ഞാന്‍. അവിടെ ബിജെപിക്ക് എണ്ണായിരം വോട്ടുണ്ടായിരുന്നു. പക്ഷേ, എനിക്കു കിട്ടിയത് 2500. ബാക്കിയെല്ലാം മുസ്ലിംലീഗ് സ്ഥാനാര്‍ഥി കെ എം സൂപ്പിക്കു കൊടുത്തു. മഞ്ചേശ്വരത്ത് കെ ജി മാരാര്‍ക്ക് ലീഗ് വോട്ട് വാങ്ങുന്നതിനുവേണ്ടിയായിരുന്നു ഇത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ഒത്താശയുമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പിന് രണ്ടു ദിവസംമുമ്പ് പാനൂരിലെ ഒരു ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് എന്നെ വിളിപ്പിച്ചു. ആര്‍എസ്എസ് നേതാവ് സേതുമാധവനും പി പി മുകുന്ദനുമൊക്കെ അവിടെയുണ്ടായിരുന്നു. ‘നിങ്ങള്‍ എന്തായാലും ജയിക്കാന്‍ പോകുന്നില്ല. അതിനാല്‍ ചെറിയൊരു അഡ്ജസ്റ്റ്മെന്റ്. മഞ്ചേശ്വരത്ത് മാരാര്‍ജിയെ ജയിപ്പിക്കാന്വേണ്ടിയാണ്. അവിടെ നമുക്ക് 1500 വോട്ടിന്റെ കുറവുണ്ട്. അത് ലീഗ് തരും. പകരം ഇവിടെ നമ്മള് മൂവായിരം വോട്ട് അവര്‍ക്കു കൊടുക്കണം’- ഇതായിരുന്നു നിര്‍ദേശം.
ഞാന്‍ നിസ്സഹായനായിരുന്നു. ഈ ഇടപാട് അറിയാത്ത പാവങ്ങളാണ് എനിക്ക് 2500 വോട്ട് തന്നത്. ബാക്കിയെല്ലാം യുഡിഎഫ് പെട്ടിയില്‍ വീണു. അങ്ങനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ആര് കുറുപ്പ് തോറ്റു. കെ എം സൂപ്പി ജയിച്ചു. എന്നാല്‍, മഞ്ചേശ്വരത്ത് ലീഗ് വോട്ട് കിട്ടിയതുമില്ല. അതേക്കുറിച്ചാണ് കെ കുഞ്ഞിക്കണ്ണന് എഴുതിയ, കെ ജി മാരാരുടെ ജീവചരിത്രത്തില്‍ ‘പാഴായ പരീക്ഷണ’മെന്നു വിശേഷിപ്പിച്ചത്. 1991ലെ കോ-ലീ- ബി സഖ്യം വടകരയിലും ബേപ്പൂരിലും മാത്രമായിരുന്നില്ല. മഞ്ചേശ്വരം, പെരിങ്ങളം, പാലക്കാട്, തിരുവനന്തപുരം വെസ്റ്റ് എന്നിവയുള്‍പ്പെടെ മറ്റ് എട്ടു മണ്ഡലങ്ങളില്‍ രഹസ്യസഖ്യവും ഉണ്ടായിരുന്നു. മുസ്ലിം വിരോധമൊക്കെ പുറമെമാത്രം. മുസ്ലിം സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്യുന്നതിലൊന്നും ബിജെപിക്കോ ആര്‍എസ്എസ്സി ഒരു കാലത്തും മടിയുണ്ടായിട്ടില്ല.