ഒരു കോവിഡ് കേസുകള്‍ പോലും ഇല്ല; 13 മാസമായി രാജസ്ഥാനിലെ ഈ ഗ്രാമം പിടിച്ചു നിന്നത് ഇങ്ങിനെ…
രാജസ്ഥാൻ :രോഗികള്‍ക്ക് ബെഡ്ഡില്ലാത്തതും മരുന്നും ഓക്സിജന്റെ അഭാവവുമെല്ലാം ചേര്‍ന്ന് കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനം മരിച്ചുവീഴുമ്പോള്‍ 13 മാസമായി ഇന്ത്യയില്‍ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാതെ ഒരു ഗ്രാമം. രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലെ ഖണ്ടേലയിലെ സുഖ്പുര ഗ്രാമമാണ് ഒരു വര്‍ഷമായി കോവിഡിനെ പടിക്ക് പുറത്ത് നിര്‍ത്തിയിരിക്കുന്നത്.
അരവല്ലി കുന്നുകളുടെ താഴ്വരയില് ഏകദേശം 3000 മാത്രം ജനസംഖ്യയുള്ള ഗ്രാമം ആഗോള കൊറോണ വ്യാധിയില്‍ പകച്ചു നില്‍ക്കാത്തതിന് കാരണം ജനങ്ങള്‍ തന്നെ ഗ്രാമത്തെ അച്ചടക്കത്തോടെയും വൃത്തിയോടെയും കോവിഡ് മാര്ഗ്ഗനിര്ദേശങ്ങളൊക്കെ പാലിച്ച് പരിപാലിക്കുന്നത് കൊണ്ടാണ്. ഗ്രാമത്തിലെ കുട്ടികളും മുതിര്‍ന്നവരം പൂര്‍ണ്ണ അച്ചടക്കത്തോടെയും രോഗത്തിനെതിരേ ജാഗ്രതയോടെയും പ്രവര്‍ത്തിക്കുന്നു.
കോവിഡ് പ്രോട്ടോകോള്‍ കൃത്യമായും പാലിച്ചു. സാമൂഹിക അകലം പാലിക്കാനും മാസ്കുകള്‍ ധരിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. തല്‍ഫലമായി, ഇന്ന് ജില്ലയില്‍ സുരക്ഷിതമായി തുടരുന്നതിലൂടെ ഗ്രാമം ഒരു മാതൃകയായി മാറിയിരിക്കുകയാണ്. രാജസ്ഥാനിലെ മറ്റ് ജില്ലകളില്‍ കൊറോണ കനത്ത നാശം വിതയ്ക്കുകയും മരണങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സുഖ്പുരക്കാര് അസുഖമില്ലാതെ പോകുന്നത്.
കഴിഞ്ഞ വര്‍ഷം ഗ്രാമീണര്‍ ഇവിടെ ഒരു ലോക്ഡൗണ്‍ നടപ്പാക്കിയിരുന്നു. അന്ന് ഗ്രാമീണര്‍ ഗ്രാമത്തിലേക്കുള്ള എല്ലാ പ്രധാന വീഥികളും നിരീക്ഷണത്തിലാക്കി. പുറത്തുനിന്നും ആരെങ്കിലും വന്നാല്‍ അവരുടെ വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ച് അറിയുകയും വന്നവരും പോയവരുമായ ഓരോരുത്തരെയും നിരീക്ഷിക്കുകയും ചെയ്തു. ഐസൊലേഷന്‍ ക്യാമ്പുകളും ക്വാറന്റൈന് സെന്ററുകളും ഗ്രാമത്തിന് പുറത്ത് നിര്‍മ്മിച്ചു. ഇവിടെ തന്നെ ആഹാര ക്രമീകരണങ്ങളും ചെയ്തു കൊടുത്തു. ശുചിത്വം പരിപാലിക്കാന്‍ ചെറിയ കാര്യങ്ങളില്‍ വരെ ശ്രദ്ധ ചെലുത്തുകയും ചെയ്തു.
കൊറോണാ സമയത്ത് ഗ്രാമവാസികള്‍ ഭരണ പരിപാലനത്തിനു തികഞ്ഞ പിന്തുണയാണ് നല്‍കിയതെന്നാണ് ഗ്രാമ വികസന ഓഫീസറും പറഞ്ഞത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ നല്കിയ നിര്‍ദേശങ്ങള്‍ പാലിച്ചു. ഗ്രാമവാസികള്‍ ഗ്രാമത്തിലെ പ്രധാന റോഡുകള്‍ നിരീക്ഷിക്കുകയും വിവരങ്ങള്‍ കൃത്യസമയത്ത് ഭരണകൂടത്തിന് ലഭ്യമാക്കുകയും ചെയ്തു. ആളുകള്‍ അവരുടെ അന്വേഷണം പതിവായി നടത്തിക്കൊണ്ടുമിരുന്നതായി ഓഫീസര്‍ പറഞ്ഞു.