ലോകത്തെ പ്രതിദിന രോഗികളില്‍ പകുതിയോളം ഇന്ത്യയില്‍; എല്ലാ ഇന്ത്യക്കാരേയും വാക്സിനേറ്റ് ചെയ്യുവാന്‍ ഇനി എത്ര നാളെടുക്കും?
137 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് എന്ന ലക്ഷ്യം നേടാന്‍ ഏകദേശം 6 മുതല്‍ 7 മാസം വരെയെടുക്കുമെന്നാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയും എന്‍.ഐ.ടി.ഐ.ഇ.യും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്.
രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിന് അടുത്തെത്തി. ഇന്നലെ 2023 പേര് മരണമടഞ്ഞു. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് രോഗികളില്‍ പകുതിയോളം ഇന്ത്യയിലാണ്. ഭീതിയുണര്‍ത്തുന്ന ഈ കണക്കുകളില്‍ നിന്ന് രാജ്യം വിമുക്തമാകാന്‍ എത്രനാടെുത്തേക്കും? ഭരണകര്‍ത്താക്കളേയും ആരോഗ്യവിദഗ്ധരും അലട്ടുന്ന ചോദ്യമാണിത്. ഒരു വാക്സിനും 100 ശതമാനം ഫലപ്രദമല്ലെങ്കിലും കോവിഡ് വൈറസിന്റെ വ്യാപനവും തീവ്രതയും കുറയക്കാന്‍ വാക്സിഷേനു സാധിക്കുമെന്ന് തെളിഞ്ഞുകഴിഞ്ഞു.
18 വയസിനു മുകളിലുള്ള എല്ലാവര്ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്‍കുകയെന്ന ലക്ഷ്യത്തോടെ രാജ്യം മേയ് ഒന്നിനു കുത്തിവയ്പ് യത്നത്തിന്റെ ഏറ്റവും വിപുലമായ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. 137 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്ക്കും വാക്സിന് എന്ന ലക്ഷ്യം നേടാന്‍ ഏകദേശം 6 മുതല്‍ 7 മാസം വരെയെടുക്കുമെന്നാണ് ടാറ്റാ കണ്‍സള്‍ട്ടന്‍സിയും എന്‍.ഐ.ടി.ഐ.ഇ.യും ചേര്‍ന്ന് നടത്തിയ സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വാക്സിനെടുക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ജനുവരി 16ന് ആരംഭിച്ച വാക്സിനേഷനില്‍ അവസാന കണക്കനുസരിച്ച് രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചത് 1.72 കോടി പേരാണ്. അതായത് 1.25 ശതമാനം മാത്രം. ആദ്യ ഡോസ് സ്വീകരിച്ചത് 12.74 കോടി പേരും. 9.3 ശതമാനം ആളുകള്‍. ഒരു ദിവസം എടുക്കുന്ന വാക്സിന് ഏകദേശം 26.5 ലക്ഷമാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാത്രമായി തുടങ്ങി വളരെ സാവധാനത്തില്‍ ആരംഭിച്ച വാക്സിനേഷന് കഴിഞ്ഞ മാര്‍ച്ചു മാസത്തോടെയാണ് കൂടുതല്‍ ഊര്‍ജ്വസ്വലമായത്. കേരളത്തില്‍ 57.8 ലക്ഷം പേര് വാക്സിന് എടുത്തത്. കോവിഡ് ഏറ്റവും രൂക്ഷമായിരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര് വാക്സിന് എടുത്തത്, 1.13 കോടി ആളുകള്‍.
ഇന്ത്യന്‍ നിര്‍മിതമായ കോവീഷീല്‍ഡ്, കോവാക്സിന് എന്നീ വാക്സിനുകള്‍ക്കു മാത്രമാണ് സര്‍ക്കാര്‍ ആദ്യം അംഗീകാരം നല്‍കിയത്. ആദ്യഘട്ടം കഴിഞ്ഞപ്പോള്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാരുകള്‍ അയവുവരുത്തിയതും കോവിഡിനെ ജനങ്ങള്‍ ഗൗരവമായി കാണാതിരുന്നതും വാക്സിനേഷന്റെ നിരക്ക് കുറയ്ക്കുവാന്‍ കാരണമായി. ആസൂത്രണത്തിലെ പിഴവുകൊണ്ട് 44 ലക്ഷം ഡോസ് പാഴാവുകയും ചെയ്തു.
വാക്സിന് വിതരണത്തില്‍ ഒരു കേന്ദ്രീകൃത സംവിധാനം ഇല്ലാത്തതും വാക്സിനേഷന്റെ വേഗതയെ ബാധിക്കുന്നുണ്ട്. ഓരോ സംസ്ഥാനവും അവരവരുടേതായ മാനദണ്ഡങ്ങളനുസരിച്ചാണ് വിതരണം നടത്തുന്നത്. ചിലസംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കാണിച്ച ജാഗ്രതക്കുറവ് അവിടങ്ങളിലെ കോവിഡ് വ്യാപനം അതിരൂക്ഷമാകുവാനും കാരണമായി. കോവിഡിന്റെ രണ്ടാം വരവ് സൃഷ്ടിച്ച അങ്കലാപ്പില്‍ വാക്സിനേഷന് കേന്ദ്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്. പല മെഗാ വാക്നേഷന്‍ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചിടേണ്ട അവസ്ഥയും വന്നിട്ടുണ്ട്.
കോവിഷീല്‍ഡിന്റേയും കോവാക്സിന്റേയും മൊത്തം ഉല്‍പ്പാദനശേഷം മാസം 6.40 കോടി ഡോസാണ്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ ഉല്‍പ്പാദനശേഷി പ്രതിമാസം 40 ലക്ഷം ഡോസ് മാത്രമാണ്. സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ കോവീഷീല്ഡാണ് ബാക്കി 6 കോടിയും. ഇന്ത്യയിലെ പ്രായപൂര്ത്തിയായവര്ക്കെങ്കിലും രണ്ടു ഡോസ് വാക്സിന് കൊടുക്കണമെങ്കില്‍ ഇവയുടെ ഉല്‍പ്പാദനം ഇനിയും കൂട്ടേണ്ടിയിരിക്കുന്നു. ഇതിനിടെ നമ്മള് വാക്സിന് കയറ്റുമതി ചെയ്ത് അന്യരാജ്യങ്ങളെ സഹായിക്കുന്നുമുണ്ട്. വാക്സിന് കയഞ്ഞുമതി താല്‍ക്കാലികമായി നലര്ത്തിവയ്ക്കാനും നിര്‍ദേശമുണ്ട്. വരുന്ന ഓഗസ്റ്റ് മാസത്തോടെ ഇന്ത്യന്‍ നിര്‍മിത വാക്സിനുകളുടെ ഉത്പാദനശേഷി 14 കോടിയായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനായി 4500 കോടി രൂപയുടെ സാമ്പത്തിക സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട് .
18 വയസുതികഞ്ഞ എല്ലാവര്ക്കും വാക്സിന് എന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തോടെ സ്പുട്നിക്കും ഫൈസറുമുള്പ്പെടെയുള്ള വിദേശ നിര്‍മിത വാക്സിനുകള്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് കടന്നുവരും. ഇതോടൊപ്പം വാക്സിന് ഉല്‍പ്പാദകര്‍ക്കു മുന്നില്‍ ഇന്ത്യന്‍ വിപണി തുറന്നുകൊടുക്കും. ഉല്‍പ്പാദനത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാരുകള്‍ക്കു നല്‍കണം. ബാക്കി പൊതുവിപണിയില്‍ വില്‍ക്കാം. അതിനു മുന്നോടിയായി വില പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്കു നിര്‍ദേശം നല്കി.
ലാഭകരമായ വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അവകാശം ലഭിക്കുന്നതോടെ വാക്സിന് ലഭ്യത കൂടും. ഇപ്പോള്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനും കോവാക്സിനും പുറമേ കൂടുതല്‍ കമ്പനികളുടെ വാക്സിനുകള്‍ ലഭ്യമാകും. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വാക്സിനേഷന് നടത്തുന്ന രാജ്യങ്ങളിലൊന്നായി മാറിയിട്ടുണ്ട് ഇന്ത്യ ഇപ്പോള്‍.