ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്.
തിരുവനന്തപുരം: ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ ഉന്നതരുടെ ബന്ധം വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡിയായിരുന്ന സ്പർജൻ കുമാറിനും തട്ടിപ്പിനേക്കുറിച്ച് അറിയാമായിരുന്നു എന്ന് പറയുന്ന കേസിലെ പ്രതിയായ സരിത എസ്. നായരുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ. പരാതിക്കാർ തന്നെയാണ് ഈ ശബ്ദരേഖ പോലീസിന് കൈമാറിയത്.
മന്ത്രിക്കും എംഡിക്കും തട്ടിപ്പിനേക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നാണ് ശബ്ദരേഖയിൽ സരിത പരാതിക്കാരോട് പറയുന്നത്. പണം നൽകിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ് ഈ പ്രതികരണം. നിയമനത്തിനായി പണം നൽകിയവരോട് മന്ത്രി ടി.പി. രാമകൃഷ്ണൻ സംസാരിക്കണമെന്ന് പറഞ്ഞതായാണ് ശബ്ദരേഖയിൽ വ്യക്തമാക്കുന്നത്.
ബെവ്കോ എംഡി സ്പർജൻ കുമാറിന് തട്ടിപ്പിനേക്കുറിച്ച് അറിയാമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. സ്പർജൻ കുമാർ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിർബന്ധമുള്ള ആളാണെന്നും ശബ്ദരേഖയിൽ പറയുന്നു. പിന്നീട് നിയമനം ശരിയായെന്നും ജോലിയിൽ കയറാൻ ബെവ്കോ മാനേജർ ടി. മീനാകുമാരിയെ കാണാനും സരിത നിർദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.
കെടിഡിസിയിലും ബിവറേജസ് കോർപറേഷനിലും ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായർ അടക്കമുള്ള വർക്കെതിരായ കേസ്. സരിത നായരെ കൂടാതെ രതീഷ്, സാജു എന്നിവരും പ്രതികളാണ്. നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു പേരാണ് പരാതി നൽകിയിരുന്നത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട്.