കുംഭമേള വെട്ടിച്ചുരുക്കി പ്രതീകാത്മകമായി നടത്തണമെന്ന് നരേന്ദ്രമോദി;
സമ്മതമറിയിച്ച്സന്യാസികൾ
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ നടക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യം ആവശ്യപ്പെട്ട് സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. കുംഭമേള നടത്തുന്ന സന്ന്യാസി മഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മഠങ്ങളിലൊന്നായ ജുന അഖാഡയുടെ നേതൃത്വം വഹിക്കുന്ന വ്യക്തിയാണ് സ്വാമി അവധേശാനന്ദ് ഗിരി.കുംഭമേള പ്രതീകാത്മകമായി മാത്രം നടത്തിയാൽ മതിയെന്നും, രണ്ട് ഷാഹി സ്നാനുകൾ അവസാനിച്ച സാഹചര്യത്തിൽ ഇനി ചടങ്ങുകൾ വെട്ടിച്ചുരുക്കണമെന്നും മോദി അഭ്യർത്ഥിച്ചു. മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചു.കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്നാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കുംഭമേള അവസാനിപ്പിക്കാനുളള തീരുമാനം രാജ്യത്തിന് മാതൃകയാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു 2021കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂവായിരത്തോളം പേർക്കാണ് ഹരിദ്വാറിൽ കൊവിഡ് ബാധിച്ചത്. ഇതിൽ 80 പുരോഹിതർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുംഭമേള നിർത്തുന്നതുമായി ബന്ധപ്പെട്ട് സന്ന്യാസി സംഘടനകൾക്കുളളിൽ തന്നെ എതിർപ്പുണ്ടായിരുന്നു. സന്ന്യാസി സംഘടനകൾ തന്നെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്റെ നിലപാട്. അതിനിടെയാണ് പ്രധാനമന്ത്രി വിഷയത്തിൽ സമയോചിതമായ ഇടപെടൽ നടത്തിയത്.