വണ്ടിയോടിക്കുന്നതിനിടയിൽ കൊവിഡ് പോസിറ്റീവാണെന്ന സന്ദേശമെത്തി, പരിഭ്രാന്തിയിലായ നാൽപതുകാരി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു.
കടയ്ക്കൽ: കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ നാൽപതുകാരി ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതതൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാൽപതുകാരിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഡ്രൈവർമാർ തയ്യാറായില്ല. ഒന്നരമണിക്കൂറാണ് യുവതിക്ക് നടുറോഡിൽ നിൽക്കേണ്ടിവന്നത്.അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന നാൽപതുകാരിക്ക് ഫോണിലൂടെയാണ് സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടൻ പരിഭ്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതത്തൂണിൽ ഇടിച്ചു തല കീഴായി മറിയുകയായിരുന്നു. കാർ പൂർണമായും തകർന്നു.നിസാര പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. കാറിൽ നിന്നു സ്വയം പുറത്തിറങ്ങിയെങ്കിലും, കൊവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാൻ 108 ആംബുലൻസ് സർവീസ് ഉൾപ്പെടെയുള്ളവർ തയാറായില്ല. സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന പിപിഇ കിറ്റ് നൽകി യുവതിയെ വഴിയരികിൽ ഇരുത്തിയെങ്കിലും, കൊവിഡ് രോഗിയെ ആശുപത്രിയിലാക്കാൻ ഫയർ ആംബുലൻസ് ഉപയോഗിക്കാൻ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി. ഒന്നര മണിക്കൂറിനു ശേഷം ബന്ധു എത്തി ഇവരെ വീട്ടിലേക്ക് കൊണ്ടുപോയി.