റബ്ബര്‍ കര്‍ഷക ക്ഷേമ സഹ. സംഘത്തില്‍ ആധിപത്യം ഉറപ്പിച്ച് സി പി ഐ,ഗോപാലന് മാസ്റ്ററുടെ പാനലിന് വന്‍ വിജയം
കാസർകോട് : കുറ്റിക്കോല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് താലൂക്ക് റബ്ബര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘ ഭരണസമിതി തെരഞ്ഞെടുപ്പില്‍ സി പി ഐ പാനലിന് വൻ വിജയം.ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ 551 പേരാണ് ആകെ വോട്ട് ചെയ്തത്.പി ഗോപാലന് മാസ്റ്റര്‍ 316 വോട്ട് നേടി.ബേബി സി നായര്‍,ഔസേഫ് വര്‍ക്കി, സുധീഷ് കളക്കര, സരള, വി ബാലന്, ഉമ്മര്‍ മാണി മൂല, ജയചന്ദ്രന് കളക്കര എന്നിവര്‍ പി ഗോപാലന് മാസ്റ്ററുടെ പാനലില്‍ വിജയം നേടി.അരവിന്ദാക്ഷന്, സതി, ശൈലജ എന്നിവര്‍ സി പി എം പാനലില്‍ ജയിച്ചു.
ഏപ്രില്‍ 4നു ആയിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.നിയമസഭ തെരെഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ഇരുപാര്‍ട്ടികളും തമ്മില്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാന്‍ നിര്‍ബന്ധിത രായത് .നിയമസഭ ഇലക്ഷന് നടക്കുന്നത് കൊണ്ടാണ് മാറ്റി വച്ചത് എന്നായിരുന്നു സഹകരണ വകുപ്പിന്റെ വിശദികരണം .11 അംഗ ഭരണ സമിതിയിലേക്ക് നാമ നിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ 11സിപിഎം സ്ഥാനാര്‍ഥികളും,8 സിപിഐ സ്ഥാനാര്‍ഥികളും ആണ് മത്സര രംഗത്തുണ്ടായത്. മുന്‍ സിപിഎം നേതാവും നിലവില്‍ സിപിഐ ജില്ലാ കമ്മിറ്റി അംഗവുമായ പി ഗോപാലന് മാസ്റ്റര്‍ ആണ് സംഘത്തിന്റെ പ്രസിഡന്റ്.സിപിഎം പാനലിനു നേതൃത്വം നല്കിയ ഏരിയ കമ്മിറ്റി അംഗം ആയ കെ എന്‍ രാജന് 180 വോട്ട് ലഭിച്ചു.രാവിലെ വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ വ്യാജ വോട്ടിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.തുടര്‍ന്ന് അല്‍പ്പനേരം തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചിരുന്നു.
കർഷക സഹകരണ സംഘത്തിൽ പാർട്ടിക്കേറ്റ പരാജയം ഇനിയുള്ള ദിവസങ്ങളിൽ ബേഡകം ഏരിയാ സിപിഎമ്മിൽ വലിയ ചർച്ചക്ക് വഴിവെക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംഘത്തിൽ ഇലക്ഷൻ നടത്തി സിപിഐ യുമായി ഏറ്റുമുട്ടാൻ ചിലർ ശ്രമിച്ചിരുന്നു. എന്നാൽ ഇതിൽ പതിയിരിക്കുന്ന അപായം മണത്തറിഞ്ഞ സിപിഎം ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പ് നീട്ടി വെപ്പിക്കുകയായിരുന്നു.