കേന്ദ്രസേനയെ സ്ത്രീകള്‍ തവിയും പിച്ചാത്തിയും കൊണ്ടു നേരിടാണം ; ബംഗാളില്‍ വിവാദ പ്രസംഗത്തില്‍ മമതയ്ക്ക് വീണ്ടും നോട്ടീസ്
ന്യൂഡല്‍ഹി: ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിവാദ പ്രസംഗം നടത്തിയ മുഖ്യമന്ത്രി മമതാബാനര്‍ജിക്കെതിരേ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രണ്ടു ദിവസത്തിനിടയില്‍ രണ്ടാം തവണയാണ് മമതയ്ക്ക് എതിരേ നോട്ടീസ് വരുന്നത്. മമതാബാനര്‍ജി പല തവണ പെരുമാറ്റ ചട്ടം ലംഘിച്ചെന്നും നാളെ 11 മണിക്ക് മുമ്പായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എട്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെയാണ് മമതയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
മാര്‍ച്ച് 28 നും ഏപ്രില്‍ 7 നും നടത്തിയ കേന്ദ്രസേനയ്ക്ക് എതിരേ നടത്തിയ പ്രസംഗങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേന്ദ്രസേന വോട്ടര്‍മാരെ വിരട്ടുകയാണെന്നും അങ്ങിനെ ചെയ്താല്‍ കേന്ദ്രസേനയെ പിച്ചാത്തിയും തവിയുമായി നേരിടാനും അവരെ ഘരാവോ ചെയ്യാനും മമത ആവശ്യപ്പെട്ടു. കേന്ദ്ര സേനയ്ക്ക് സ്ത്രീ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കാത്ത വിധം ഭീഷണിപ്പെടുത്താന്‍ അമിതാധികാരം നല്‍കിയിരിക്കുകയല്ലേ എന്ന് ചോദിച്ച മമത ഇതേകാര്യമാണ് 2019 ലും 2016 ലും കണ്ടതെന്നും റാലിയെ അഭിസംബോധന ചെയ്തു സംസാരിച്ചു.
”ആരുടെ നിര്‍ദേശപ്രകാരമാണ് അവര്‍ അടിക്കുന്നതെന്നും എങ്ങിനെയാണ് അടിക്കുന്നതെന്നും എനിക്കറിയാം. ഇത്തരക്കാരില്‍ നിന്നും നിങ്ങളുടെ കുടുംബത്തിലെ ആള്‍ക്കാരെ രക്ഷിക്കണം. നമ്മുടെ ഏതെങ്കിലും അമ്മമാരോ സഹോദരിമാരോ ബുദ്ധിമുട്ടിയാല്‍ അവരെ തവികൊണ്ടും വടികൊണ്ടും കത്തികൊണ്ടുമെല്ലാം തിരിച്ചടിക്കണം. അത് സ്ത്രീകളുടെ അവകാശമാണ്. ഏതെങ്കിലും അമ്മമാരെയോ സഹോദരിമാരെയോ അവര്‍ വോട്ടു ചെയ്യാന്‍ മുറിയിലേക്ക് കയറ്റിയില്ലെങ്കില്‍ നിങ്ങള്‍ പുറത്തു വന്ന് കലാപം ഉണ്ടാക്കണം.” മമത പറഞ്ഞു.
കുച്ച ബീഹാറില്‍ നടന്ന യോഗത്തില്‍ സിആര്പിഎഫിനെതിരേ മമത നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞത്. നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുത്. സിആര്‍പിഎഫ് പ്രശ്നം ഉണ്ടാക്കിയാല്‍ നിങ്ങളില്‍ ഒരു കൂട്ടര് അവരെ തടഞ്ഞുനിര്‍ത്തുകയും മറ്റുള്ളവര്‍ പോയി വോട്ടു ചെയ്യുകയും വേണം. ഭയപ്പെട്ടാല്‍ നിങ്ങള്‍ വോട്ടു ചെയ്തില്ലല്ലോ എന്ന് സന്തോഷിക്കും. അതാണ് ബിജെപിയുടെ പദ്ധതി. അവര്‍ വിരട്ടിയാലും നിങ്ങള്‍ ഭയപ്പെടരുത്. തടയാന്‍ ശ്രമിച്ചാല്‍ ഇത് ശരിയല്ലെന്ന് അവരോട് നേരിട്ടു പറയണം.
അതേസമയം വ്യാജവും പ്രകോപനപരവും നിന്ദ്യവുമായ പ്രസ്താവന എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മമതയുടെ വാക്കുകളെക്കുറിച്ച് പരാമര്‍ശിച്ചത്. ഇത് കേന്ദ്രസേനയെ അപമാനിക്കാനും അങ്ങേയറ്റം താറടിക്കാനും വേണ്ടിയുള്ള ശ്രമമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. ഇത്തരം പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും കേന്ദ്രസേനയും ബംഗാള്‍ പോലീസും തമ്മിലുള്ള അനാവശ്യമായ മത്സരത്തിന് വഴി വെയ്ക്കുമെന്നും കമ്മീഷന് പറഞ്ഞു.
നേരത്തേ ഹൂഗഌയില്‍ വര്‍ഗ്ഗീയമായ പരാമര്‍ശത്തോടെ വോട്ടു തേടിയതിന് മമതയ്ക്ക് ബുധനാഴ്ചയും കമ്മീഷന് വിശദീകരണ നോട്ടീസ് നല്‍കിയിരുന്നു. ഏപ്രില്‍ 3 ന് നടത്തിയ പ്രസംഗത്തില്‍ ന്യൂനപക്ഷ സഹോദരി സഹോദരന്മാര് കൈകള്‍ കോര്‍ത്തു പിടിക്കണമെന്നും ബിജെപിയുടെ പണം വാങ്ങുന്ന ചെകുത്താന്മാരുടെ വാക്കുകള്‍ കേട്ട് വോട്ടുകള്‍ ഭിന്നിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ പണവുമായി സിപിഎമ്മിന്റെയും ബിജെപിയുടേയും സഖാക്കള്‍ റോന്തുചുറ്റുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. തനിക്കെതിരേ തെരഞ്ഞെടുപ്പ് കമമീഷന് നോട്ടീസ് അയച്ചതിനെയും മമത അപലപിച്ചു.
നിങ്ങള്‍ പത്തു നോട്ടീസ് നല്കിയാലും എന്റെ ഉത്തരത്തില്‍ മാറ്റമുണ്ടാകില്ല. ഹിന്ദു, മുസഌം വോട്ടുകള്‍ ഏത് രീതിയില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും താന്‍ അതിനെതിരേ സംസാരിക്കും. മതത്തിന്റെ പേരില്‍ വോട്ട് ഭിന്നിപ്പിക്കുന്നതിനെതിരേ എന്നും നിവര്‍ന്നു നില്‍ക്കുമെന്നും പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസഌങ്ങള്ക്കും എതിരേ എല്ലാ ദിവസവും സംസാരിച്ചിട്ടും എന്തുകൊണ്ടാണ് നരേന്ദ്രമോഡിക്കെതിരേ പരാതി ഉണ്ടാകാത്തത് എന്നും മമത ചോദിച്ചു. പ്രചരണത്തിനിടയില്‍ നന്ദിഗ്രാമിനെ ‘ചെറിയ പാകിസ്താന്’ എന്ന് വിശേഷിപ്പിച്ചിട്ടും എന്തുകൊണ്ടാണ് നരേന്ദ്രമോഡിക്കെതിരേ പരാതി ഉണ്ടാകാതിരുന്നതെന്നും ചോദിച്ചു.