മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ വൈറല്‍ ഡാന്‍സിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം
തൃശ്ശൂർ: തൃശൂര്‍ മെഡിക്കല്‍ കോളജിന്റെ ഹൗസ് സര്‍ജന്റ് ക്വാര്‍ട്ടേഴ്സിന്റെ വരാന്തയില്‍ നൃത്തം ചെയ്തു വൈറലായ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ മതം തിരിഞ്ഞ് സമൂഹമാധ്യമങ്ങളിൽ ആക്രമണം. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് മതമൗലിക വാദികളുടെ പ്രചാരണം.
ലൗ ജിഹാദിന്റെ ഇരകൾ എന്നും ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ മാത്രമാണെന്നും മുസ്ലിം പെൺകുട്ടികൾ എന്തുകൊണ്ടാണ് ഇത്തരം സമൂഹമാധ്യമ ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നുമാണ് ഇവർ ഉയർത്തുന്ന ചോദ്യം. ജാനകിയുടെ മാതാപിതാക്കള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവുമെന്നും സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത് എന്നും പറഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്ന് വിദ്വേഷ പ്രചാരണം ആരംഭിച്ചത്.
തൊട്ടുപിന്നാലെ ഇതിന്റെ ചുവടു പിടിച്ച് അധിക്ഷേപവും വിദ്വേഷ പ്രചാരണവും സമൂഹമാധ്യമങ്ങളിൽ കത്തിപ്പടർന്നു. ജാനകിയുടെ അച്ഛന് ഓംകുമാറിനും അമ്മയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു.
മെഡിക്കൽ കോളജ് ആടാനും പാടാനും ഉള്ള സ്ഥലമല്ലെന്നും അത്തരക്കാർ ടിസിയും വാങ്ങി ആർട്സ് കോളജിലും ചേരുന്നതാണ് ഉചിതമെന്നും ചിലർ അഭിപ്രായപ്പെടുന്നു. സംഘപരിവാർ അനുകൂല പ്രൊഫൈലുകളിൽ നിന്നുള്ള വിദ്വേഷപ്രചാരണത്തിനെതിരെ ശക്തമായ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു